ഗുവാഹത്തിയിൽ നിന്നും ദുബായ്, അബുദാബി നഗരങ്ങളിലേക്ക് ഓഗസ്റ്റ് ആദ്യവാരം മുതൽ പുതിയ സർവീസുകൾ ആരംഭിക്കും.
ദുബായ്: വടക്കുകിഴക്കൻ ഇന്ത്യയെയും പശ്ചിമേഷ്യയെയും തമ്മിൽ നേരിട്ട് ബന്ധിപ്പിക്കുന്ന ചരിത്രപരമായ പുതിയ അന്താരാഷ്ട്ര സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്സ്. അസമിലെ ഗുവാഹത്തിയിൽ നിന്നും യു.എ.ഇ നഗരങ്ങളായ ദുബായ്, അബുദാബി എന്നിവിടങ്ങളിലേക്കാണ് കമ്പനി നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുന്നത്. ഇതോടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും ഗൾഫ് മേഖലയിലേക്ക് നേരിട്ട് സർവീസ് നടത്തുന്ന ആദ്യ വിമാനക്കമ്പനിയായി എയർ ഇന്ത്യ എക്സ്പ്രസ്സ് മാറി.
പുതിയ ഷെഡ്യൂൾ പ്രകാരം ഗുവാഹത്തി – ദുബായ് സർവീസ് ഓഗസ്റ്റ് 4-നും, ഗുവാഹത്തി – അബുദാബി സർവീസ് ഓഗസ്റ്റ് 7-നും ആരംഭിക്കും. ദുബായിലേക്ക് എല്ലാ ചൊവ്വാഴ്ചകളിലും അബുദാബിയിലേക്ക് എല്ലാ വെള്ളിയാഴ്ചകളിലുമായിരിക്കും സർവീസുകൾ ലഭ്യമാകുക. രണ്ട് റൂട്ടുകളിലേക്കുമുള്ള ടിക്കറ്റ് ബുക്കിംഗ് എയർ ഇന്ത്യ എക്സ്പ്രസ്സ് വെബ്‌സൈറ്റിലും മൊബൈൽ ആപ്പിലും മറ്റ് പ്രമുഖ ബുക്കിംഗ് ചാനലുകളിലും ഇതിനകം ആരംഭിച്ചുകഴിഞ്ഞു.
നിലവിൽ വടക്കുകിഴക്കൻ ഇന്ത്യയുടെ പ്രവേശന കവാടമായി അറിയപ്പെടുന്ന ഗുവാഹത്തിയിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ്സിന് ആഴ്ചയിൽ 120-ഓളം സർവീസുകളുണ്ട്. എന്നാൽ ഈ നഗരത്തിൽ നിന്നുള്ള കമ്പനിയുടെ ആദ്യ അന്താരാഷ്ട്ര റൂട്ടുകളാണ് യു.എ.ഇ-ലേക്ക് ആരംഭിക്കുന്നത്. വിനോദസഞ്ചാരം, വ്യാപാരം, ഇരു പ്രദേശങ്ങളും തമ്മിലുള്ള സാംസ്കാരിക കൈമാറ്റം എന്നിവയ്ക്ക് പുതിയ സർവീസുകൾ വൻ കരുത്താകും.
പ്രാദേശിക സമയം അനുസരിച്ചാണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. ചൊവ്വാഴ്ചകളിൽ ഉച്ചയ്ക്ക് 12:25-ന് ഗുവാഹത്തിയിൽ നിന്ന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം വൈകുന്നേരം 4:10-ന് ദുബായിലെത്തും. തിരിച്ച് ദുബായിൽ നിന്ന് വൈകുന്നേരം 5:10-ന് പുറപ്പെട്ട് രാത്രി 12:25-ന് ഗുവാഹത്തിയിൽ തിരിച്ചെത്തും. വെള്ളിയാഴ്ചകളിലെ അബുദാബി വിമാനം രാവിലെ 11:30-ന് പുറപ്പെട്ട് വൈകുന്നേരം 3:15-ന് അവിടെയെത്തും. മടക്ക സർവീസ് അബുദാബിയിൽ നിന്ന് വൈകുന്നേരം 4:15-ന് പുറപ്പെട്ട് രാത്രി 11:30-ന് അസമിൽ ലാൻഡ് ചെയ്യും.
പുതിയ സർവീസുകൾ കൂടി എത്തുന്നതോടെ ദിബ്രുഗഡ്, ദിമാപൂർ, ഇംഫാൽ, ഗുവാഹത്തി എന്നീ നാല് സ്റ്റേഷനുകളിലായി വടക്കുകിഴക്കൻ മേഖലയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ ആകെ സർവീസുകൾ വാരത്തിൽ 290 ആയി ഉയരും.
യാത്ര സൗകര്യങ്ങൾക്ക് പുറമേ, ‘ടെയിൽസ് ഓഫ് ഇന്ത്യ’ എന്ന പദ്ധതിയിലൂടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ സാംസ്കാരിക പൈതൃകവും എയർ ഇന്ത്യ എക്സ്പ്രസ്സ് തങ്ങളുടെ വിമാനങ്ങളിലൂടെ ആഗോളതലത്തിൽ പ്രദർശിപ്പിക്കുന്നുണ്ട്. അസമിന്റെ ഗാമോസ, ജാപ്പി തുടങ്ങിയ പരമ്പരാഗത ചിഹ്നങ്ങൾ വിമാനങ്ങളുടെ വാലുകളിൽ ആലേഖനം ചെയ്തിട്ടുണ്ട്. ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ് നിലവിൽ നൂറിലധികം വിമാനങ്ങളുമായി 43 ആഭ്യന്തര സർവീസുകളും 16 അന്താരാഷ്ട്ര സർവീസുകളും ദിവസേന നടത്തിവരുന്നു.
















































