കൊച്ചി: തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രി ആന്റണി രാജുവിന് വലിയ തിരിച്ചടി. ശിക്ഷ റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയതോടെ അദ്ദേഹത്തിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല. അയോഗ്യത തുടരുമെന്നും കോടതി വിധിയിൽ വ്യക്തമാകുന്നു.
ജസ്റ്റിസ് സി. ജയചന്ദ്രനാണ് കേസ് പരിഗണിച്ചത്. അപ്പീൽ കോടതി ശിക്ഷ മരവിപ്പിക്കാൻ തയ്യാറാകാതിരുന്നതോടെ നിയമപരമായി മത്സരിക്കാൻ ആന്റണി രാജുവിന് വഴിയില്ലാതായി. തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നത് കോടതി വിധിക്കുശേഷമെന്ന നിലപാടിലായിരുന്നു സി.പി.എം. കേസിൽ അനുകൂല വിധി പ്രതീക്ഷിച്ചിരുന്ന ജനാധിപത്യ കോൺഗ്രസിനും ഇത് തിരിച്ചടിയായി.
തൊണ്ടിമുതലിൽ കൃത്രിമം നടത്തിയ കേസിൽ നെടുമങ്ങാട് കോടതി ആന്റണി രാജുവിനെ മൂന്ന് വർഷത്തേക്ക് ശിക്ഷിച്ചിരുന്നു. ഇതിനെ തുടർന്ന് എം.എൽ.എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കുകയും ചെയ്തു. കേസിൽ രണ്ടാം പ്രതിയായിരുന്ന ആന്റണി രാജുവിനെതിരെ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ, കള്ളത്തെളിവ് സൃഷ്ടിക്കൽ, വ്യാജരേഖ ചമയ്ക്കൽ, സർക്കാർ ഉദ്യോഗസ്ഥന്റെ വിശ്വാസവഞ്ചന തുടങ്ങിയ കുറ്റങ്ങൾ തെളിഞ്ഞിരുന്നു.
ഇതോടെ തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ പുതിയ സ്ഥാനാർഥിയെ കണ്ടെത്തേണ്ട സാഹചര്യം ഇടതുമുന്നണിക്ക് രൂപപ്പെട്ടു. വിഷയത്തിൽ ചർച്ചകൾ നടത്തി ഉടൻ തീരുമാനം കൈക്കൊള്ളുമെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ അറിയിച്ചു.
1990 ഏപ്രിൽ 4ന് തിരുവനന്തപുരം വിമാനത്താവളത്തിൽ 60 ഗ്രാം ഹാഷിഷുമായി പിടിയിലായ ആസ്ട്രേലിയൻ പൗരൻ ആൻഡ്രൂ സാൽവദോർ സർവലിയെ രക്ഷപ്പെടുത്താൻ തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം നടത്തിയെന്നാണ് കേസ്. വഞ്ചിയൂർ കോടതിയിലെ അഭിഭാഷകനായിരുന്ന ആന്റണി രാജു തന്റെ സീനിയറായ അഡ്വ. സെലിൻ വിൽഫ്രഡിനൊപ്പം ചേർന്നാണ് പ്രതിയുടെ വക്കാലത്ത് ഏറ്റെടുത്തത്.
തിരുവനന്തപുരം വഞ്ചിയൂർ കോടതി ആദ്യം ആൻഡ്രൂവിനെ 10 വർഷത്തേക്ക് ശിക്ഷിച്ചിരുന്നു. എന്നാൽ പിന്നീട് ഹൈക്കോടതി പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ച് ആൻഡ്രൂവിനെ വെറുതെ വിട്ടിരുന്നു. തൊണ്ടിമുതലായ അടിവസ്ത്രം പ്രതിയുടേതല്ലെന്ന വാദമാണ് കോടതി അംഗീകരിച്ചത്.









































