മസ്കത്ത്: ഹോർമുസ് കടലിടുക്കിനെ ചുറ്റിപ്പറ്റിയുള്ള അന്തർദേശീയ ചർച്ചകൾക്കിടെ ഒമാനെതിരെ കടുത്ത പരാമർശവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഒമാൻ ഇറാന്റെ പക്ഷം ചേർന്നാൽ ശക്തമായ നടപടി നേരിടേണ്ടിവരുമെന്ന സൂചനയാണ് ട്രംപ് നൽകിയിരിക്കുന്നത്.
വൈറ്റ് ഹൗസിൽ ചേർന്ന കാബിനറ്റ് യോഗത്തിനിടെയായിരുന്നു ട്രംപിന്റെ വിവാദ പ്രതികരണം. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഇറാനും ഒമാനും ചേർന്ന് കൈകാര്യം ചെയ്യുന്ന തരത്തിലുള്ള ഹ്രസ്വകാല കരാറിന് അമേരിക്ക തയ്യാറാണോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ട്രംപ് കടുത്ത ഭാഷ ഉപയോഗിച്ചത്.
“ഹോർമുസ് കടലിടുക്ക് എല്ലാവർക്കുമായി തുറന്നിരിക്കണം. അത് രാജ്യാന്തര ജലാതിർത്തിയാണ്. മറ്റ് രാജ്യങ്ങളെ പോലെ ഒമാനും മാന്യമായി പെരുമാറണം. അല്ലാത്തപക്ഷം അവരെ തകർക്കേണ്ടി വരും,” എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ഈ കാര്യങ്ങൾ ഒമാന് നന്നായി അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ട്രംപിന്റെ പരാമർശം അന്തർദേശീയ തലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ഗൾഫ് മേഖലയിലെ അമേരിക്കയുടെ പ്രധാന സഖ്യരാജ്യങ്ങളിലൊന്നായ ഒമാനെതിരായ ഇത്തരം പ്രസ്താവന നയതന്ത്ര ബന്ധങ്ങളിൽ പ്രതിഫലനം ഉണ്ടാക്കുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്.
അതേസമയം, ട്രംപിന്റെ പ്രസ്താവനയുടെ ദൃശ്യങ്ങളും രേഖകളും യുഎസ് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി പുറത്തുവിട്ടിട്ടുണ്ടെങ്കിലും, വിഷയത്തിൽ വിശദീകരണമോ തിരുത്തലോ നൽകാൻ അമേരിക്കൻ ഭരണകൂടം ഇതുവരെ തയ്യാറായിട്ടില്ല.
ലോകത്തിലെ ഏറ്റവും നിർണായകമായ എണ്ണക്കപ്പൽ ഗതാഗത പാതകളിലൊന്നായ ഹോർമുസ് കടലിടുക്ക് ഏറെക്കാലമായി അമേരിക്ക-ഇറാൻ സംഘർഷത്തിന്റെ കേന്ദ്രബിന്ദുവാണ്. ഈ സാഹചര്യത്തിലാണ് ട്രംപിന്റെ പുതിയ പരാമർശം കൂടുതൽ വിവാദമായിരിക്കുന്നത്.













































