ദുബൈ: ദുബൈയിലെ അൽ ഖൈൽ റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. അബൂദബി ദിശയിൽ മൂന്ന് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.
അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഒരാളുടെ നില ഗുരുതരമാണെന്ന് ദുബൈ പൊലീസ് പുറത്തിറക്കിയ വാർത്താകുറിപ്പിൽ അറിയിച്ചു.
നമ്പർ പ്ലേറ്റ് എടുക്കുന്നതിനായി ഒരു വാഹനം റോഡിന്റെ മധ്യത്തിൽ നിർത്തിയതാണ് അപകടത്തിന് കാരണമായത്. ഇതിന് പിന്നാലെ എത്തിയ മൂന്ന് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു. അപകടസ്ഥലത്ത് ട്രാഫിക് വിദഗ്ധർ പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. ട്രാഫിക് പട്രോളുകൾ സ്ഥലത്ത് ഗതാഗതം നിയന്ത്രിക്കുകയും അടിയന്തര സേവനങ്ങൾക്ക് ആവശ്യമായ സൗകര്യം ഒരുക്കുകയും ചെയ്തു.
റോഡിന്റെ നടുവിൽ വാഹനം നിർത്തുന്നത് ഗുരുതര നിയമലംഘനമാണെന്നും ഇത് വലിയ അപകടങ്ങൾക്ക് വഴിവെക്കുമെന്നും ദുബൈ പൊലീസ് മുന്നറിയിപ്പ് നൽകി. ഇത്തരത്തിൽ വാഹനം നിർത്തിയാൽ 1000 ദിർഹം പിഴയും 6 ട്രാഫിക് പോയിന്റുകളും ചുമത്തും. ഗതാഗത തടസ്സം സൃഷ്ടിക്കുന്നതിനായി 500 ദിർഹം പിഴയും ഈടാക്കുന്നതാണ്.
വാഹനം തകരാറിലായാൽ ഹസാർഡ് ലൈറ്റുകൾ ഓൺ ചെയ്യുക, യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുക, സാധ്യമെങ്കിൽ മുന്നറിയിപ്പ് ട്രയാംഗിൾ സ്ഥാപിക്കുക, സുരക്ഷിത സ്ഥലത്തേക്ക് മാറുക, പൊലീസിനെ ഉടൻ അറിയിക്കുക തുടങ്ങിയ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ട്രാഫിക് വിഭാഗം അറിയിച്ചു.









































