എറണാകുളം: തനിക്ക് സീറ്റ് ലഭിച്ചാൽ 10,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കാനാകുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളി. എ.ഐ.സി.സി തന്നെ കൈവിടില്ലെന്നാണ് പ്രതീക്ഷയെന്നും പ്രവർത്തകരുടെ ശക്തമായ പിന്തുണ തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
“10 വർഷം കൊണ്ട് സാധ്യമാക്കാവുന്നതെല്ലാം ചെയ്തു. നിരവധി വികസന പദ്ധതികൾ മണ്ഡലത്തിൽ നടപ്പാക്കി. പാർട്ടി പ്രവർത്തകരുടെയും മണ്ഡലം പ്രസിഡന്റുമാരുടെയും പിന്തുണയുണ്ട്. പാർട്ടി നേതൃത്വം ഒരു അവസരം നൽകുമെന്ന് വിശ്വസിക്കുന്നു,” എന്നും എൽദോസ് കുന്നപ്പിള്ളി കൂട്ടിച്ചേർത്തു.
അതേസമയം, ലൈംഗിക പീഡനക്കേസിന്റെ പശ്ചാത്തലത്തിൽ എൽദോസ് കുന്നപ്പിള്ളിയുടെ സ്ഥാനാർഥിത്വം കോൺഗ്രസ് ദേശീയ നേതൃത്വം താൽക്കാലികമായി തടഞ്ഞുവച്ചിരിക്കുകയാണ്. കേസ് ഈ മാസം 26ന് വീണ്ടും കോടതിയിൽ പരിഗണിക്കാനിരിക്കുന്നതിനാൽ മത്സരിപ്പിക്കേണ്ടതില്ലെന്ന നിലപാടിലാണ് ഹൈകമാൻഡ്.
പെരുമ്പാവൂർ സീറ്റിലേക്ക് മുഹമ്മദ് ഷിയാസ്, ഉല്ലാസ് തോമസ്, മനോജ് മൂത്തേടം എന്നിവരുടെ പേരുകളാണ് പരിഗണനയിൽ. എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റാണ് മനോജ് മൂത്തേടം.
ഇതിനിടെ കോൺഗ്രസ് സ്ഥാനാർഥി പട്ടിക ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. സ്ഥാനാർഥി പ്രഖ്യാപനം വൈകുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കടുത്ത പ്രതികരണവുമായി രംഗത്തെത്തി. തെറ്റായ വാർത്തകൾ നൽകി മാധ്യമങ്ങൾ വിശ്വാസ്യത നഷ്ടപ്പെടുത്തരുതെന്ന് അദ്ദേഹം പറഞ്ഞു.
എം.പിമാരുടെ മത്സരവുമായി ബന്ധപ്പെട്ട കാര്യത്തിലും കോൺഗ്രസ് അന്തിമ തീരുമാനം എടുത്തിട്ടില്ല. കണ്ണൂരിൽ താൻ തന്നെ മത്സരിക്കണമെന്ന നിലപാടിലാണ് കെ. സുധാകരൻ. രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തുമെന്ന സൂചനകളുണ്ടെങ്കിലും ഡൽഹിയിലേക്ക് വിളിപ്പിച്ചെന്ന വാർത്തകൾ അദ്ദേഹം നിഷേധിച്ചു.









































