ന്യൂഡൽഹി: വാഹനങ്ങളുടെ വിൻഡ്‌സ്ക്രീനിൽ ഫാസ്‌ടാഗ് കൃത്യമായി പതിപ്പിക്കാത്തവർക്കെതിരെ കർശന നടപടിയുമായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻ.എച്ച്.എ.ഐ) രംഗത്ത്. വിൻഡ്‌സ്ക്രീനിൽ ഒട്ടിക്കാതെ കൈയിൽ പിടിച്ചോ മറ്റ് രീതികളിലോ ഉപയോഗിക്കുന്ന ഫാസ്‌ടാഗുകൾ ‘ബ്ലാക്ക്‌ലിസ്റ്റ്’ ചെയ്യുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
ടോൾ പ്ലാസകളിലെ റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ സംവിധാനങ്ങൾ (ആർ.എഫ്.ഐ.ഡി) തടസ്സമില്ലാതെ ടാഗുകൾ സ്കാൻ ചെയ്യുന്നതിനാണ് വിൻഡ്‌സ്ക്രീനിൽ ശരിയായ സ്ഥാനത്ത് പതിപ്പിക്കണമെന്ന് നിർദ്ദേശം. ഫാസ്‌ടാഗ് കൈയിൽ പിടിച്ച് ഉപയോഗിക്കുന്നത് സ്കാനിങ് വൈകിപ്പിക്കുകയും ടോൾ പ്ലാസുകളിൽ ഗതാഗതക്കുരുക്ക് വർധിപ്പിക്കുകയും ചെയ്യുന്നുവെന്ന് എൻ.എച്ച്.എ.ഐ വ്യക്തമാക്കി.
ഒരു വാഹനത്തിലെ ഫാസ്‌ടാഗ് മറ്റൊരു വാഹനത്തിൽ ഉപയോഗിക്കുന്ന ദുരുപയോഗം തടയുന്നതിനും ഈ നടപടി സഹായകരമാകും. നിലവിൽ പരീക്ഷണ ഘട്ടത്തിലിരിക്കുന്ന നിർമിത ബുദ്ധി അടിസ്ഥാനമാക്കിയ ഹൈവേ സംവിധാനങ്ങൾക്കും ടാഗുകൾ ശരിയായ സ്ഥാനത്ത് പതിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, ഫാസ്‌ടാഗ് ഉപഭോക്താക്കളെ ലക്ഷ്യമിട്ട് നടക്കുന്ന ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ചും എൻ.എച്ച്.എ.ഐ മുന്നറിയിപ്പ് നൽകി. ഔദ്യോഗിക വെബ്‌സൈറ്റുകളെ പോലെ തോന്നിക്കുന്ന വ്യാജ സൈറ്റുകൾ വഴി ‘വാർഷിക പാസ്’ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്ന സംഭവങ്ങൾ വർധിച്ചുവരികയാണ്.
ഫാസ്‌ടാഗ് സേവനങ്ങൾ ഉപയോഗിക്കുന്നവർ സർക്കാർ അംഗീകരിച്ച ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷനായ ‘രാജ്മാർഗ യാത്ര’ മാത്രം ഉപയോഗിക്കണമെന്ന് നിർദ്ദേശം. സെർച്ച് എഞ്ചിനുകളിൽ കാണുന്ന സ്പോൺസർഡ് ലിങ്കുകളിലോ അപരിചിതമായ ലിങ്കുകളിലോ പ്രവേശിക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ഒ.ടി.പി, ബാങ്ക് കാർഡ് വിവരങ്ങൾ, ലോഗിൻ ഐഡി തുടങ്ങിയവ ആരുമായും പങ്കുവെക്കരുത്. പേയ്‌മെന്റ് നടത്തുന്നതിന് മുമ്പ് വെബ്‌സൈറ്റിന്റെ അഡ്രസ് ശരിയാണെന്ന് ഉറപ്പുവരുത്തണമെന്നും ഉപഭോക്താക്കളോട് എൻ.എച്ച്.എ.ഐ അഭ്യർത്ഥിച്ചു.









































