അബുദാബി: യുഎഇയിലെ പ്രമുഖ വാതക സംസ്കരണ കേന്ദ്രമായ ഹബ്ഷാൻ പ്ലാന്റിൽ തീപിടിത്തം ഉണ്ടായതായി റിപ്പോർട്ട്. അഗ്നിബാധ നിയന്ത്രണവിധേയമാക്കാൻ അടിയന്തര രക്ഷാസേനാംഗങ്ങൾ സ്ഥലത്തെത്തി പ്രവർത്തനം ആരംഭിച്ചു.
ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും തീ കൂടുതൽ പടരുന്നത് തടയുന്നതിനുമായി ശക്തമായ ഇടപെടലുകളാണ് നടക്കുന്നത്. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നുവെന്ന് അധികൃതർ അറിയിച്ചു. നിലവിലെ സാഹചര്യം അധികാരികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
ഇതിനിടെ, പുലർച്ചെ മൂന്നരയോടെ യുഎഇയുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ രാജ്യത്തിനെതിരെ ഉണ്ടായ മിസൈൽ, ഡ്രോൺ ആക്രമണ ഭീഷണികളെ വിജയകരമായി ചെറുത്തതായും പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. പ്രതിരോധ നടപടികളുടെ ഭാഗമായുണ്ടായ ശബ്ദങ്ങളാണ് വിവിധ പ്രദേശങ്ങളിൽ കേട്ടതെന്ന് അധികൃതർ അറിയിച്ചു.
നിലവിൽ സ്ഥിതിഗതികൾ സുരക്ഷിതമാണെന്നും ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ വ്യക്തമാക്കി. മിസൈൽ ഭീഷണിയുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകൾക്ക് പിന്നാലെ രാജ്യവാസികൾക്ക് സുരക്ഷാ സന്ദേശങ്ങളും മൊബൈൽ വഴി അയച്ചിട്ടുണ്ട്.
അതേസമയം, ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രമേ വിശ്വസിക്കാവൂ എന്നും സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങളോ അഭ്യൂഹങ്ങളോ പ്രചരിപ്പിക്കരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.





































