മുംബൈ | UAE വാർത്ത
ട്വന്റി20 ലോകകപ്പിനായുള്ള സന്നാഹ മത്സരത്തിൽ യു.എസിനെതിരെ ഇന്ത്യ എ ടീമിന് 38 റൺസ് ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, നാരായൺ ജഗദീശന്റെ തകർപ്പൻ സെഞ്ച്വറിയുടെ കരുത്തിൽ കൂറ്റൻ സ്കോർ പടുത്തുയർത്തി.
55 പന്തിൽ 104 റൺസ് നേടിയ ജഗദീശൻ ഇന്നിങ്സിന്റെ തൂണായി. അദ്ദേഹത്തിന്റെ വെടിക്കെട്ട് പ്രകടനമാണ് ഇന്ത്യയെ 20 ഓവറിൽ മൂന്ന് വിക്കറ്റിന് 238 റൺസിലെത്തിച്ചത്.
നായകൻ ആയുഷ് ബദോനി 26 പന്തിൽ 60 റൺസുമായി പുറത്താകാതെ നിന്നു. പരിക്കിൽ നിന്ന് തിരിച്ചെത്തിയ ലോകകപ്പ് ടീമംഗം തിലക് വർമ 24 പന്തിൽ 38 റൺസും നേടി മികച്ച പിന്തുണ നൽകി.
വൻ വിജയലക്ഷ്യം പിന്തുടർന്ന യു.എസ് ടീം 19.4 ഓവറിൽ 200 റൺസിന് പുറത്തായി. ആൻഡ്രിയെസ് ഗൂസ് 31 പന്തിൽ 44 റൺസും സഞ്ജയ് കൃഷ്ണമൂർത്തി 18 പന്തിൽ 41 റൺസും നേടി പോരാട്ടം തുടരാൻ ശ്രമിച്ചെങ്കിലും വിജയത്തിലേക്ക് നയിക്കാനായില്ല. ശുഭം രഞ്ജാനെ 28 റൺസും ഹർമീത് സിങ് 25 റൺസും മുഹമ്മദ് മുഹ്സിൻ 21 റൺസും നേടി.
ഇന്ത്യൻ ബൗളർമാരിൽ രവി ബിഷ്ണോയ് മൂന്ന് വിക്കറ്റും ഖലീൽ അഹമ്മദ്, നമൻ ധിർ എന്നിവർ രണ്ട് വീതം വിക്കറ്റും നേടി. ലോകകപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി ഇന്ത്യയുടെ പ്രകടനം ആത്മവിശ്വാസം പകരുന്നതായാണ് വിലയിരുത്തപ്പെടുന്നത്.










































