ന്യൂഡൽഹി: രാജ്യത്ത് പഞ്ചസാരയുടെ ലഭ്യത ഉറപ്പാക്കുന്നതിനും ആഭ്യന്തര വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനുമായി പഞ്ചസാര കയറ്റുമതിക്ക് കേന്ദ്ര സർക്കാർ നിയന്ത്രണം ഏർപ്പെടുത്തി. സെപ്റ്റംബർ 30 വരെ അല്ലെങ്കിൽ പുതിയ ഉത്തരവ് ഉണ്ടാകുന്നതുവരെയാണ് നിരോധനം പ്രാബല്യത്തിലുണ്ടാകുക.
Directorate General of Foreign Trade പുറത്തിറക്കിയ ഉത്തരവിലാണ് അസംസ്കൃത, വെളുത്ത, ശുദ്ധീകരിച്ച പഞ്ചസാരയുടെ കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി വ്യക്തമാക്കുന്നത്. എന്നാൽ യൂറോപ്യൻ യൂണിയനും അമേരിക്കയും ഉൾപ്പെടുന്ന പ്രത്യേക ക്വാട്ട പ്രകാരമുള്ള കയറ്റുമതിക്ക് നിയന്ത്രണം ബാധകമല്ല.
ഉൽപ്പാദനത്തിലെ കുറവും ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളും പശ്ചിമേഷ്യൻ പ്രതിസന്ധിയും പരിഗണിച്ചാണ് നടപടി. നിലവിലെ സീസണിൽ രാജ്യത്തെ പഞ്ചസാര ഉൽപ്പാദനം ഏകദേശം 32 ദശലക്ഷം ടണ്ണായിരിക്കുമെന്നാണ് ഷുഗർ ആൻഡ് ബയോ എനർജി മാനുഫാക്ചറേഴ്‌സ് അസോസിയേഷൻ വിലയിരുത്തുന്നത്.
2025-26 സീസണിൽ ഇന്ത്യ ഏകദേശം 275 ലക്ഷം ടൺ പഞ്ചസാര ഉൽപ്പാദിപ്പിക്കുമെന്നാണ് പ്രതീക്ഷ. നിലവിലെ സ്റ്റോക്കുകൾ ഉൾപ്പെടെ ആകെ ലഭ്യത 325 ലക്ഷം ടണ്ണിലെത്തുമെങ്കിലും ആഭ്യന്തര ആവശ്യകത 280 ലക്ഷം ടണ്ണായി ഉയരാൻ സാധ്യതയുണ്ട്. ഇതോടെ ക്ലോസിങ് സ്റ്റോക്ക് 45 ലക്ഷം ടണ്ണിലേക്ക് ചുരുങ്ങും. 2016-17ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിലയാണിതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
നേരത്തെ മിച്ച ഉൽപ്പാദനം കണക്കിലെടുത്ത് കയറ്റുമതിക്ക് അനുമതി നൽകിയിരുന്നെങ്കിലും സാഹചര്യങ്ങൾ മാറിയതോടെ സർക്കാർ നിലപാട് കടുപ്പിക്കുകയായിരുന്നു.
ലോകത്തിലെ രണ്ടാമത്തെ വലിയ പഞ്ചസാര ഉൽപ്പാദക രാജ്യമായ ഇന്ത്യയുടെ ഈ തീരുമാനം ഏഷ്യൻ, ആഫ്രിക്കൻ വിപണികളിൽ പ്രതിഫലിക്കുമെന്നാണ് വിലയിരുത്തൽ. കയറ്റുമതിയിൽ പെട്ടെന്നുണ്ടായ നിയന്ത്രണം വ്യാപാരികളെയും പഞ്ചസാര മില്ലുകളെയും ബാധിക്കാനിടയുണ്ട്.







































