കൊളംബോ: ട്വന്റി20 ലോകകപ്പ് ഗ്രൂപ്പ് മത്സരത്തിൽ പാകിസ്താനെതിരെ ഇന്ത്യക്ക് ആധികാരിക ജയം. 176 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്താൻ 18 ഓവറിൽ 114 റൺസിൽ ഓൾഔട്ടായി. 61 റൺസിനാണ് ഇന്ത്യ വിജയിച്ചത്.
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഇന്ത്യൻ ബൗളർമാർ പിടിമുറുക്കിയതോടെ പാകിസ്താൻ തുടർച്ചയായി വിക്കറ്റുകൾ നഷ്ടപ്പെടുത്തി. ആദ്യ ഓവറിൽ സാഹിബ് സാദ ഫർഹാൻ പുറത്തായപ്പോൾ രണ്ടാം ഓവറിൽ ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റുകൾ വീഴ്ത്തി പാകിസ്താനെ സമ്മർദത്തിലാക്കി. പിന്നാലെ ബാബർ അസവും പുറത്തായതോടെ സ്കോർ 13 ന് മൂന്ന് എന്ന നിലയിലായി.
മധ്യനിരയിൽ ഉസ്മാൻ ഖാന്റെ 44 റൺസാണ് പാകിസ്താന്റെ ഏക ചെറുത്തുനിൽപ്പ്. മറ്റ് ബാറ്റർമാർക്ക് തുടർച്ചയായി ക്രീസിൽ നിലനിൽക്കാനായില്ല. ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, അക്സർ പട്ടേൽ, വരുൺ ചക്രവർത്തി എന്നിവർ രണ്ടുവീതം വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യക്ക് വിജയമുറപ്പിച്ചു.
ഇഷാൻ കിഷന്റെ അർധസെഞ്ച്വറി
ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ആദ്യ ഓവറിൽ തന്നെ അഭിഷേക് ശർമയെ നഷ്ടമായെങ്കിലും ഇഷാൻ കിഷൻ ഇന്നിങ്സ് നിയന്ത്രിച്ചു. 40 പന്തിൽ 77 റൺസ് നേടിയ കിഷൻ തിലക് വർമ്മയുമായി 87 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തി.
തിലക് വർമ്മ 25 റൺസും ശിവം ദുബെ 27 റൺസും നേടി സ്കോർ ഉയർത്തി. ക്യാപ്റ്റൻ സൂര്യകുമാർ യാദവും നിർണായക സംഭാവന നൽകി. നിശ്ചിത 20 ഓവറിൽ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 175 റൺസ് നേടി.
തുടർച്ചയായ മൂന്നാം ജയത്തോടെ ഇന്ത്യ സൂപ്പർ എട്ടിലേക്ക് യോഗ്യത നേടി.










































