ന്യൂഡൽഹി: രാജ്യത്ത് എൽപിജി ക്ഷാമം സംബന്ധിച്ച ആശങ്ക വർധിച്ചതോടെ ജനങ്ങൾ മുൻകരുതലായി കൂടുതൽ സിലിണ്ടറുകൾ ബുക്ക് ചെയ്യുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. സാധാരണ ദിവസങ്ങളിൽ 50 മുതൽ 55 ലക്ഷം വരെ സിലിണ്ടറുകളാണ് ഇന്ത്യയിൽ പ്രതിദിനം ബുക്ക് ചെയ്യാറുള്ളത്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ഇത് 75 മുതൽ 76 ലക്ഷം വരെ ഉയർന്നു. സർക്കാർ സ്റ്റോക്ക് മതിയെന്നു വ്യക്തമാക്കിയിട്ടും പരിഭ്രാന്തി ബുക്കിങ് തുടരുകയാണ്.
ഒരു കപ്പൽ എത്ര സിലിണ്ടറുകൾക്ക് മതിയാകും?
ഒരു എൽപിജി കപ്പലിൽ സാധാരണയായി 40,000 മുതൽ 50,000 ടൺ വരെ ഗ്യാസ് എത്തിക്കാനാകും.
- ഗാർഹിക സിലിണ്ടറിന്റെ ശേഷി: 14.2 കിലോ
- 40,000 ടൺ എൽപിജി → ഏകദേശം 28 ലക്ഷം സിലിണ്ടറുകൾ
- 50,000 ടൺ എൽപിജി → ഏകദേശം 35 ലക്ഷം സിലിണ്ടറുകൾ
ഇന്ത്യയിൽ ഒരു ദിവസം 80,000 മുതൽ 85,000 ടൺ വരെ എൽപിജിയാണ് ഉപയോഗിക്കുന്നത്, അതായത് 50 ലക്ഷത്തിലധികം സിലിണ്ടറുകൾ പ്രതിദിനം വിതരണം ചെയ്യപ്പെടുന്നു. അതുകൊണ്ട് ഒരു കപ്പലിൽ വരുന്ന എൽപിജി അരദിവസത്തെ ആവശ്യത്തിനേ മതിയാകൂ.
രണ്ട് കപ്പലുകൾ എത്തുന്നു
അടുത്ത ദിവസങ്ങളിൽ ‘ശിവാലിക്’, ‘നന്ദാദേവി’ എന്ന കപ്പലുകളാണ് ഇന്ത്യയിലെത്തുക. ഇവയിൽ കൂടി 92,700 മെട്രിക് ടൺ എൽപിജിയാണ് എത്തുക.
- ഇതിലൂടെ ഏകദേശം 65.3 ലക്ഷം ഗാർഹിക സിലിണ്ടറുകൾ നിറയ്ക്കാനാകും.
വാണിജ്യ ആവശ്യത്തിനുള്ള 19 കിലോ സിലിണ്ടറുകൾ ഉപയോഗിച്ചാൽ കണക്കിൽ വ്യത്യാസമുണ്ടാകും.
- 40,000 ടൺ → ഏകദേശം 21 ലക്ഷം വാണിജ്യ സിലിണ്ടർ
- 92,700 ടൺ → ഏകദേശം 48.8 ലക്ഷം സിലിണ്ടർ
ഇനി പിഎൻജി പരിഹാരമോ?
എൽപിജിക്ക് പകരം പൈപ്പ്ഡ് നാച്യുറൽ ഗ്യാസ് (PNG) ഉപയോഗത്തിലേക്ക് മാറാൻ കേന്ദ്ര സർക്കാർ നിർദേശിച്ചിട്ടുണ്ട്. രാജ്യത്ത് നിലവിൽ 1.5 കോടിയിലധികം പിഎൻജി കണക്ഷനുകൾ ഉണ്ട്. ആവശ്യമായ പിഎൻജിയുടെ ഏകദേശം പകുതിയും ആഭ്യന്തര ഉൽപാദനമാണ്. രാജ്യത്തെ 33 കോടി എൽപിജി ഉപഭോക്താക്കളിൽ ഏകദേശം 60 ലക്ഷം പേർക്ക് പിഎൻജിയിലേക്ക് മാറാൻ സാധിക്കും. ഇത് നടപ്പിലാക്കിയാൽ എൽപിജി ആവശ്യകത കുറയ്ക്കാനും വിതരണ സമ്മർദം കുറയ്ക്കാനും സാധിക്കും എന്നാണ് സർക്കാർ കണക്കുകൂട്ടൽ.
സർക്കാർ നടപടികൾ
പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ മാർച്ച് 8ന് കേന്ദ്ര സർക്കാർ എൽപിജിയെ അവശ്യവസ്തു നിയമത്തിന്റെ പരിധിയിൽ കൊണ്ടുവന്നു.
- ഗാർഹിക ആവശ്യങ്ങൾക്ക് മുൻഗണന
- റിഫൈനറികളോട് ഉൽപാദനം വർധിപ്പിക്കാൻ നിർദേശം
- ആശുപത്രികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മുൻഗണന
രാജ്യത്തെ ആഭ്യന്തര എൽപിജി ഉൽപാദനം 30% വർധിപ്പിച്ചാണ് പ്രതിസന്ധി നേരിടാൻ ശ്രമിക്കുന്നത്. ഇതിനൊപ്പം ഹോർമുസ് കടലിടുക്കിൽ കുടുങ്ങിയ എൽപിജി കപ്പലുകളെ നയതന്ത്ര നീക്കങ്ങളിലൂടെ രാജ്യത്തേക്ക് എത്തിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്.
ഇന്ത്യ ഇറക്കുമതി ചെയ്യുന്ന എൽപിജിയുടെ ഏകദേശം 90% ഹോർമുസ് കടലിടുക്ക് വഴിയാണ് എത്തുന്നത്.









































