ദുബൈ: പാർക്കിങ് സ്ഥലത്ത് നിന്ന് ലഭിച്ച ഒരു ലക്ഷം ദിർഹം സത്യസന്ധതയോടെ പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച ഇന്ത്യൻ യുവാവിനെ ദുബൈ പൊലീസ് ആദരിച്ചു. മാതൃകാപരമായ പ്രവർത്തനമാണ് കാഴ്ചവെച്ചതെന്ന് വിലയിരുത്തിയാണ് മുഹമ്മദ് അലിയെ അൽ റഫ പൊലീസ് സ്റ്റേഷൻ അധികൃതർ പ്രത്യേകമായി ആദരിച്ചത്.
പാർക്കിങ് സ്ഥലത്ത് കിടന്നിരുന്ന വലിയ തുകയുടെ പണം കണ്ടെത്തിയ മുഹമ്മദ് അലി അത് കൈവശം വയ്ക്കാതെ നേരിട്ട് അൽ റഫ പൊലീസ് സ്റ്റേഷനിൽ എത്തിച്ച് കൈമാറുകയായിരുന്നു. പണം കണ്ടെത്തിയ സ്ഥലത്തിന്റെയും പണത്തിന്റെയും ചിത്രങ്ങൾ ഫോണിൽ പകർത്തി തെളിവായി പൊലീസിന് കൈമാറുകയും ചെയ്തു.
ഷിപ്പിങ് ബിസിനസ് നടത്തുന്ന ഒരു സ്വകാര്യ കമ്പനി ഉടമ ബാങ്കിൽ നിന്ന് 200,000 ദിർഹം പിൻവലിച്ചതിന് ശേഷമാണ് സംഭവം നടന്നത്. പണം ഒരു പേപ്പർ കവറിൽ സൂക്ഷിച്ച് കാറിലേക്ക് നടക്കുന്നതിനിടെ കവർ ശരിയായി അടയ്ക്കാതിരുന്നതിനാൽ 100,000 ദിർഹം അടങ്ങിയ ഒരു കെട്ട് പണം അറിയാതെ താഴെ വീഴുകയായിരുന്നു. പണം നഷ്ടമായ വിവരം അറിയാതെയാണ് അദ്ദേഹം സ്ഥലത്ത് നിന്ന് മടങ്ങിയത്.
പണം കൈപ്പറ്റിയതോടെ അൽ റഫ പൊലീസ് സ്റ്റേഷൻ ഉടൻ അന്വേഷണം ആരംഭിച്ചു. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മൂന്ന് മണിക്കൂറിനുള്ളിൽ തന്നെ യഥാർഥ ഉടമയെ കണ്ടെത്താൻ പൊലീസിന് സാധിച്ചു. പൊലീസ് ബന്ധപ്പെട്ടപ്പോഴാണ് തനിക്ക് പണം നഷ്ടപ്പെട്ട കാര്യം ഉടമ തിരിച്ചറിഞ്ഞത്.
തുടർന്ന് പൊലീസ് സ്റ്റേഷനിലെത്തിയ അദ്ദേഹം പണം കൈപ്പറ്റുകയും മുഹമ്മദ് അലിയോടും ദുബൈ പൊലീസിനോടും നന്ദി അറിയിക്കുകയും ചെയ്തു. പണം സുരക്ഷിതമായി തിരിച്ചുകിട്ടിയതിൽ സന്തോഷം പ്രകടിപ്പിച്ച അദ്ദേഹം ദുബൈയിലെ സുരക്ഷാ സംവിധാനങ്ങളെയും പ്രശംസിച്ചു.
അൽ റഫ പൊലീസ് സ്റ്റേഷൻ ഡയറക്ടർ കേണൽ അഹമ്മദ് ഉബൈദ് ബിൻ ഹുദൈബ, ഡെപ്യൂട്ടി ഡയറക്ടർ കേണൽ സാലിഹ് ഹസ്സൻ അൽ മർസൂഖി, കസ്റ്റമർ ഹാപ്പിനസ് വിഭാഗം മേധാവി ക്യാപ്റ്റൻ അലി ഹാജി അൽ ബലൂഷി എന്നിവർ ചേർന്നാണ് മുഹമ്മദ് അലിയെ ആദരിച്ചത്.
യഥാർഥ ഉടമയ്ക്ക് പണം തിരിച്ചുനൽകാൻ കാണിച്ച സത്യസന്ധതയും സാമൂഹിക ഉത്തരവാദിത്തബോധവും പ്രശംസനീയമാണെന്ന് കേണൽ അഹമ്മദ് ഉബൈദ് ബിൻ ഹുദൈബ പറഞ്ഞു. സമൂഹത്തിൽ മാതൃകയാകുന്ന ഇത്തരം പ്രവർത്തനങ്ങൾ മറ്റുള്ളവർക്കും പ്രചോദനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.













































