മെക്സിക്കോ സിറ്റി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ ശക്തമാകുന്നതിനിടെ 2026 ഫുട്ബോൾ ലോകകപ്പിൽ ഇറാന്റെ ഗ്രൂപ്പ് മത്സരങ്ങൾക്ക് വേദിയാകാൻ തയ്യാറാണെന്ന് മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോം അറിയിച്ചു.
ഇറാൻ ടീമിന്റെ സുരക്ഷയെ ചൂണ്ടിക്കാട്ടി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയ പശ്ചാത്തലത്തിലാണ് ഈ നീക്കം. ഇറാൻ താരങ്ങൾ അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നത് അപകടകരമാണെന്ന് ട്രംപ് അഭിപ്രായപ്പെട്ടിരുന്നു.
ഇതിനിടെ, ലോകകപ്പ് മത്സരങ്ങൾ അമേരിക്കയിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇറാൻ ഫുട്ബോൾ ഫെഡറേഷൻ ഫിഫയുമായി ചർച്ചകൾ ആരംഭിച്ചു. നിലവിലെ യുദ്ധസാഹചര്യത്തിൽ സുരക്ഷാഭീഷണി നിലനിൽക്കുന്നതിനാൽ ഗ്രൂപ്പ് മത്സരങ്ങൾ മെക്സിക്കോയിലേക്ക് മാറ്റണമെന്നാണ് ഇറാന്റെ ആവശ്യം.
കഴിഞ്ഞ ഫെബ്രുവരി അവസാനം യു.എസ്–ഇസ്രായേൽ വ്യോമാക്രമണങ്ങളെ തുടർന്ന് പ്രദേശത്തെ സംഘർഷം രൂക്ഷമായി. ഈ സാഹചര്യത്തിൽ ടീമിന് ടൂർണമെന്റിൽ പങ്കെടുക്കാൻ പോലും പ്രയാസമുണ്ടാകാമെന്ന് ഇറാൻ കായിക മന്ത്രിയും സൂചിപ്പിച്ചിരുന്നു.
മെക്സിക്കോ എല്ലാ രാജ്യങ്ങളുമായും സൗഹൃദബന്ധം പുലർത്തുന്നുവെന്നും, ഇറാൻ ടീമിന്റെ മത്സരങ്ങൾ ആതിഥേയത്വം വഹിക്കാൻ തയ്യാറാണെന്നും പ്രസിഡന്റ് ഷെയിൻബോം വ്യക്തമാക്കി. അന്തിമ തീരുമാനം ഫിഫയുടേതായിരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
“സുരക്ഷ ഉറപ്പാക്കാനാകില്ലെന്ന സാഹചര്യത്തിൽ ടീം അമേരിക്കയിലേക്ക് പോകില്ല,” എന്ന് ഇറാൻ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് മെഹ്ദി താജ് പ്രതികരിച്ചു. മത്സരങ്ങൾ മെക്സിക്കോയിലേക്ക് മാറ്റുന്നതിൽ ഇറാനും താൽപര്യമുള്ളതായാണ് റിപ്പോർട്ടുകൾ.








































