കോഴിക്കോട്: പോസ്റ്റൽ ബാലറ്റുകൾക്കുശേഷം ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ വോട്ടെണ്ണൽ ആരംഭിച്ചതോടെ സംസ്ഥാനത്ത് യു.ഡി.എഫിന് വ്യക്തമായ മുന്നേറ്റം. തുടക്കത്തിൽ ഇഞ്ചോടിഞ്ചായി നിന്ന പോരാട്ടം, ഇ.വി.എം എണ്ണൽ പുരോഗമിച്ചതോടെ യു.ഡി.എഫ് സ്ഥാനാർഥികൾക്ക് അനുകൂലമായി മാറുന്ന സൂചനകളാണ് ലഭിക്കുന്നത്.
യു.ഡി.എഫിന്റെ പരമ്പരാഗത ശക്തികേന്ദ്രങ്ങളോടൊപ്പം എൽ.ഡി.എഫിന്റെ സിറ്റിങ് മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാർഥികൾ ലീഡ് പിടിക്കുന്നതായാണ് ആദ്യ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പോസ്റ്റൽ വോട്ടുകളിൽ സാധാരണയായി എൽ.ഡി.എഫിന് മേൽക്കൈ ഉണ്ടാകുന്ന പ്രവണത ഇത്തവണ കുറഞ്ഞതും ശ്രദ്ധേയമാണ്.
വോട്ടെണ്ണൽ ആരംഭിച്ച് ഏകദേശം 40 മിനിറ്റിനുശേഷമാണ് ഇ.വി.എം എണ്ണൽ തുടങ്ങിയത്. തുടർന്ന് നടന്ന ആദ്യ റൗണ്ടുകളിലേയ്ക്ക് തന്നെ യു.ഡി.എഫ് ക്രമേണ മുന്നേറ്റം ശക്തമാക്കി.
പാലക്കാട്, കളമശ്ശേരി, തൃത്താല, എറണാകുളം, കൊയിലാണ്ടി, നാദാപുരം, അമ്പലപ്പുഴ, കോഴിക്കോട് നോർത്ത്, പേരാമ്പ്ര, വടകര, അഴീക്കോട് എന്നീ മണ്ഡലങ്ങളിൽ യു.ഡി.എഫ് സ്ഥാനാർഥികൾ ലീഡ് നേടി മുന്നേറുകയാണ്.
വോട്ടെണ്ണൽ ആരംഭിച്ച് ഒരു മണിക്കൂർ പിന്നിട്ടപ്പോൾ രാവിലെ ഒമ്പത് മണിയോടെ ലഭിച്ച കണക്ക് പ്രകാരം 87 സീറ്റുകളിൽ യു.ഡി.എഫ് മുന്നിലാണ്. എൽ.ഡി.എഫ് 48 സീറ്റുകളിൽ ലീഡ് ചെയ്യുമ്പോൾ എൻ.ഡി.എ നാല് സീറ്റുകളിൽ മുന്നിലാണ്.
തുടർ റൗണ്ടുകളിലെ ഫലങ്ങൾ പുറത്തുവരുന്നതിനൊപ്പം സംസ്ഥാനത്തിന്റെ രാഷ്ട്രീയ ചിത്രം കൂടുതൽ വ്യക്തതയിലേക്കെത്തുമെന്നാണ് വിലയിരുത്തൽ.












































