തിരുവനന്തപുരം: കാത്തിരിപ്പിനൊടുവിൽ സംസ്ഥാനത്തെ വിധിദിനം എത്തി. നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുള്ള എല്ലാ ക്രമീകരണങ്ങളും സംസ്ഥാനത്തെ 43 കേന്ദ്രങ്ങളിലും പൂർത്തിയായി. തിങ്കളാഴ്ച രാവിലെ എട്ട് മണിക്ക് വോട്ടെണ്ണൽ ആരംഭിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ അറിയിച്ചു.
രാവിലെ ഏഴ് മണിയോടെ സ്ട്രോങ് റൂമുകൾ തുറക്കും. സ്ഥാനാർഥികളുടെയോ അവരുടെ അംഗീകൃത പ്രതിനിധികളുടെയോ സാന്നിധ്യത്തിൽ വീഡിയോ രേഖപ്പെടുത്തലോടെയാണ് ഈ നടപടികൾ നടക്കുക. ആദ്യം പോസ്റ്റൽ ബാലറ്റുകൾ എണ്ണുകയും തുടർന്ന് എട്ടരയോടെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ വോട്ടുകൾ എണ്ണിത്തുടങ്ങുകയും ചെയ്യും. വൈകിട്ട് അഞ്ചോടെ ഔദ്യോഗിക നടപടികൾ പൂർത്തിയാകും.
വോട്ടെണ്ണലിനായി സംസ്ഥാനത്ത് 15,465 ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. 140 റിട്ടേണിങ് ഓഫീസർമാരും 1,340 അഡീഷണൽ അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർമാരും 4,208 സൂക്ഷ്മ നിരീക്ഷകരും ഉൾപ്പെടുന്ന വിപുലമായ സംഘമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഓരോ മണ്ഡലത്തിലും പ്രത്യേക കൗണ്ടിങ് നിരീക്ഷകരെയും നിയോഗിച്ചിട്ടുണ്ട്.
വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കർശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കേന്ദ്ര സായുധ സേനയുടെ 20 കമ്പനികളും കേരള പൊലീസ് ബറ്റാലിയനുകളും പ്രത്യേക യൂണിറ്റുകളും ഉൾപ്പെടെ ഏകദേശം 32,000 ഉദ്യോഗസ്ഥരാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്.
ഈ വർഷം ആദ്യമായി ക്യു ആർ കോഡുള്ള തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ചാണ് പ്രവേശനം അനുവദിക്കുന്നത്. കാസർഗോഡ് മണ്ഡലത്തിൽ ലോക്സഭ തെരഞ്ഞെടുപ്പിനിടെ വിജയകരമായി പരീക്ഷിച്ച സംവിധാനമാണ് ഇപ്പോൾ സംസ്ഥാനത്തുടനീളം നടപ്പാക്കുന്നത്. വിവിധ വിഭാഗങ്ങളിലായി ഉദ്യോഗസ്ഥർക്കും ഏജന്റുമാർക്കും സാങ്കേതിക ജീവനക്കാർക്കും ക്യു ആർ കോഡുള്ള ഐഡി കാർഡുകൾ നൽകിയിട്ടുണ്ട്. കേന്ദ്രസേന ഉദ്യോഗസ്ഥർ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് സ്കാൻ ചെയ്ത് പ്രവേശനം ഉറപ്പാക്കും.
വോട്ടെണ്ണലിന് ശേഷം 48 മണിക്കൂർ വരെ മാതൃക പെരുമാറ്റച്ചട്ടം നിലനിൽക്കും. വിജയാഹ്ലാദങ്ങൾക്കും പ്രകടനങ്ങൾക്കും ജില്ലകളിലെ സാഹചര്യം അനുസരിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ജില്ല കലക്ടർമാർക്ക് അധികാരം നൽകിയിട്ടുണ്ട്. ഈ വിഷയത്തിൽ രാഷ്ട്രീയ പാർട്ടികളും പൊതുജനങ്ങളും സഹകരിക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അഭ്യർത്ഥിച്ചു.
തെരഞ്ഞെടുപ്പ് ഫലങ്ങൾ ഔദ്യോഗികമായി തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി. വോട്ടെണ്ണലുമായി ബന്ധപ്പെട്ട പരാതികൾ നേരിട്ട് നിരീക്ഷകർക്ക് നൽകാനോ, കോൾ സെന്ററിലൂടെ അറിയിക്കാനോ സൗകര്യമുണ്ട്.











































