കുവൈത്ത് സിറ്റി: കുവൈത്തിലെ ജല ശുദ്ധീകരണവും വൈദ്യുതി ഉത്പാദനവുമായി ബന്ധപ്പെട്ട പ്ലാന്റിന് നേരെ തിങ്കളാഴ്ച പുലർച്ചെ ആക്രമണം നടന്നു. ആക്രമണത്തിൽ ഒരു ഇന്ത്യൻ പ്രവാസി തൊഴിലാളി കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നു.
സംഭവത്തിൽ പ്ലാന്റ് കെട്ടിടത്തിന് ഗണ്യമായ നാശനഷ്ടങ്ങൾ സംഭവിച്ചതായി അധികൃതർ അറിയിച്ചു. സംഭവത്തെത്തുടർന്ന് സാങ്കേതിക സംഘങ്ങളും അടിയന്തര രക്ഷാപ്രവർത്തക സംഘങ്ങളും സ്ഥലത്തെത്തി ഉടൻ തന്നെ രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. കുവൈത്തിലെ വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം ഈ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്.
കൊല്ലപ്പെട്ട വ്യക്തിയുടെ കൂടുതൽ വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എന്നാൽ തമിഴ്നാട് രാമനാഥപുരം സ്വദേശിയായ സന്താന ശെൽവം (40) ആണെന്ന അനൗദ്യോഗിക റിപ്പോർട്ടുകൾ ലഭ്യമാണ്.
സംഭവത്തിൽ കുവൈത്തിലെ ഇന്ത്യൻ എംബസി ആഴത്തിലുള്ള അനുശോചനം രേഖപ്പെടുത്തി. മൃതദേഹം സൂക്ഷിച്ചിരിക്കുന്ന കുവൈത്തിലെ സെൻട്രൽ മോർച്ചറി ഇന്ത്യൻ അംബാസഡർ പരമിത ത്രിപതി സന്ദർശിച്ചു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
ഇതിനായി കുവൈത്ത് അധികൃതരുമായി കൂടിയാലോചനകളും മരിച്ച വ്യക്തിയുടെ കുടുംബവുമായി ബന്ധപ്പെട്ട നടപടികളും ഇന്ത്യൻ എംബസി ഏകോപിപ്പിച്ചു വരികയാണ്.








































