തിരുവനന്തപുരം: രാജ്യത്ത് ശേഷിച്ചിരുന്ന ഏക കമ്യൂണിസ്റ്റ് ഭരണകേന്ദ്രമായ കേരളവും നഷ്ടമായതോടെ ഇടതുപക്ഷം ഒരു സംസ്ഥാനത്തും അധികാരമില്ലാത്ത അവസ്ഥയിലേക്ക്. സി.പി.എം നേതൃത്വത്തിലുള്ള എൽ.ഡി.എഫ് സർക്കാർ കനത്ത തോൽവി നേരിട്ടതോടെയാണ് ഈ ചരിത്രപരമായ മാറ്റം.
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ 2021ൽ 99 സീറ്റുകൾ നേടി ഭരണത്തുടർച്ച നേടിയ എൽ.ഡി.എഫ്, ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയാണ് നേരിട്ടത്. നിലവിലെ ഫലസൂചനകൾ പ്രകാരം എൽ.ഡി.എഫ് ഏകദേശം 37 സീറ്റുകളിൽ മാത്രമാണ് മുന്നിലുള്ളത്. മറുവശത്ത് യു.ഡി.എഫ് നൂറിലധികം സീറ്റുകളിൽ ലീഡ് നേടി ശക്തമായ തിരിച്ചുവരവ് കാഴ്ചവെക്കുകയാണ്.
പിണറായി സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരം ശക്തമായി പ്രതിഫലിച്ചിരിക്കുന്ന ഫലമാണിതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. തുടർച്ചയായ മൂന്നാം ഭരണത്തിനുള്ള ആത്മവിശ്വാസത്തോടെയായിരുന്നു എൽ.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.
ഇന്ത്യയിലെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ തകർച്ചയുടെ തുടക്കം പശ്ചിമ ബംഗാളിൽ നിന്നാണ്. 1977ൽ 178 സീറ്റുകൾ നേടി അധികാരത്തിലെത്തിയ സി.പി.എം, ജ്യോതി ബസുവിന്റെ നേതൃത്വത്തിൽ ദശാബ്ദങ്ങളോളം ബംഗാൾ ഭരിച്ചു. തുടർന്ന് ബുദ്ധദേവ് ഭട്ടാചാര്യയുടെ കാലത്തും ഭരണം തുടരുകയായിരുന്നു. എന്നാൽ 2011ൽ മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് അധികാരം പിടിച്ചതോടെ ഇടതുപക്ഷത്തിന്റെ ആധിപത്യം അവസാനിച്ചു.
2016ൽ 26 സീറ്റിലേക്ക് ചുരുങ്ങിയ സി.പി.എം, 2021ൽ കോൺഗ്രസുമായി സഖ്യത്തിൽ മത്സരിച്ചിട്ടും ഒരു സീറ്റുപോലും നേടാനായില്ല. ഇത്തവണ ഒറ്റയ്ക്ക് മത്സരിച്ച പാർട്ടി മൂന്നു സീറ്റുകളിൽ മാത്രമാണ് മുന്നിലുള്ളത്.
ത്രിപുരയിൽ 2018ൽ ബി.ജെ.പി അധികാരത്തിലെത്തിയതോടെ അവിടെയും ഇടതുപക്ഷം തകർച്ച നേരിട്ടിരുന്നു. ഒരുകാലത്ത് ലോക്സഭയിലെ പ്രധാന പ്രതിപക്ഷമായിരുന്ന കമ്യൂണിസ്റ്റ് പാർട്ടി ഇന്ന് രാജ്യത്ത് ഒരു സംസ്ഥാനത്തും അധികാരത്തിലില്ലാത്ത അവസ്ഥയിലേക്ക് മാറിയിരിക്കുകയാണ്.
നന്ദിഗ്രാമും സിംഗൂരും പോലുള്ള ഭൂമി ഏറ്റെടുക്കൽ വിഷയങ്ങളിലുണ്ടായ പ്രതിഷേധങ്ങളും ബംഗാളിലെ ഇടതുപക്ഷ തകർച്ചയ്ക്ക് കാരണമായി. 2006ൽ 235 സീറ്റുകൾ ഉണ്ടായിരുന്ന ഇടതുമുന്നണി പിന്നീട് 62 സീറ്റുകളിലേക്ക് ചുരുങ്ങി.
കേരളത്തിലെ ഈ തോൽവിയോടെ ഇടതുപക്ഷത്തിന്റെ ദേശീയ രാഷ്ട്രീയ ഭൂപടത്തിൽ വലിയ മാറ്റമാണ് സംഭവിക്കുന്നത്.









































