കൊച്ചി: മഞ്ഞള്ളൂർ റൂറൽ സഹകരണ ബാങ്കിൽ നടന്ന സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഭരണസമിതി അംഗങ്ങളിലും ജീവനക്കാരിലും നിന്ന് 22,13,85,348 രൂപ തിരിച്ചുപിടിക്കാൻ എറണാകുളം ജില്ല സഹകരണ സംഘം ജോയന്റ് രജിസ്ട്രാർ ഉത്തരവിട്ടു.
ബാങ്കിന്റെ മുൻ പ്രസിഡന്റ് ജോയ് മാളിയേക്കലും മുൻ സെക്രട്ടറി ഡൊമിനിക് സ്കറിയയും ഉൾപ്പെടെയുള്ളവർ ജീവനക്കാരുടെ സഹകരണത്തോടെ നടത്തിയ തട്ടിപ്പാണ് വൻ നഷ്ടത്തിന് കാരണമായതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കേസിൽ ഉൾപ്പെട്ട 20 പേരോട് തുക തിരിച്ചടക്കാൻ നിർദേശിച്ചിട്ടുണ്ട്.
ജോയ് മാളിയേക്കലിന് 6.45 കോടി രൂപയും ഡൊമിനിക് സ്കറിയയ്ക്ക് 6.12 കോടി രൂപയും അടക്കമുള്ള വലിയ തുകയാണ് ഓരോരുത്തർക്കും ബാധ്യതയായി ചുമത്തിയിരിക്കുന്നത്. ജോയ് മാളിയേക്കൽ അന്തരിച്ചതിനാൽ, അദ്ദേഹത്തിന്റെ ബാധ്യത അനന്തരാവകാശികളിൽ നിന്ന് ഈടാക്കാനും ഉത്തരവുണ്ട്.
മതിയായ ഈടില്ലാതെ സ്വന്തം പേരിലും ബന്ധുക്കളുടെ പേരിലും ബെനാമി വായ്പകൾ എടുത്തതും, നിക്ഷേപകർ അറിയാതെ സ്ഥിരനിക്ഷേപ രസീതുകളുടെ വ്യാജ പകർപ്പുകൾ ഉപയോഗിച്ച് വായ്പ നേടിയതും, ബാങ്ക് സോഫ്റ്റ്‌വെയറും ഓഡിറ്റ് രേഖകളും കൃത്രിമം കാട്ടിയതുമാണ് തട്ടിപ്പിന്റെ പ്രധാന രീതി.
ഈ ക്രമക്കേടുകൾ മൂലം ബാങ്കിന് ഏകദേശം 28.48 കോടി രൂപയുടെ നഷ്ടമുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. പ്രവർത്തന മൂലധനം വലിയ തോതിൽ ചോർന്നുപോയതായും അന്വേഷണത്തിൽ വ്യക്തമാക്കുന്നു.
ഒരു മാസത്തിനകം തുക തിരിച്ചടച്ചില്ലെങ്കിൽ ബന്ധപ്പെട്ടവരുടെ സ്ഥാവര-ജംഗമ സ്വത്തുക്കൾ പിടിച്ചെടുക്കുന്നതടക്കമുള്ള റവന്യൂ റിക്കവറി നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇതിനായി മൂവാറ്റുപുഴ അസിസ്റ്റന്റ് രജിസ്ട്രാറിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.






































