മക്ക: റമസാനിലെ അവസാന പത്തിൽ വിശുദ്ധ ഹറമിൽ ഇഅ്തികാഫിനായി എത്തിയ മലപ്പുറം മഞ്ചേരി സ്വദേശി ഷബീർ കട്ടിൽ (48) പ്രാർത്ഥനയ്ക്കിടെയാണ് മരണപ്പെട്ടത്. ജിദ്ദയിൽ ദീർഘകാലം പ്രവാസിയായിരുന്ന ഷബീർ, പിന്നീട് നാട്ടിലേക്ക് മടങ്ങിയെങ്കിലും വീണ്ടും പ്രവാസജീവിതത്തിലേക്ക് തിരികെയെത്തിയിരുന്നു.
മരണത്തിന് ഏതാനും ദിവസം മുൻപ് ഷബീറിനെ കാണാതായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. വിവരം അറിഞ്ഞ ബന്ധുക്കളും സുഹൃത്തുക്കളും മക്കയിലേക്ക് എത്തി തുടർന്ന് നിയമ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി.
മൃതദേഹം കുളിപ്പിച്ച് നമസ്കാരത്തിനായി ഹറമിലേക്ക് കൊണ്ടുപോകുന്നതിന് തൊട്ടുമുമ്പാണ് ഭാര്യയും മക്കളും വീഡിയോ കോളിലൂടെ ഷബീറിന്റെ മുഖം അവസാനമായി കണ്ടത്. “മിസ് യു പപ്പാ, ലവ് യു പപ്പാ” എന്ന് കരഞ്ഞ് വിളിച്ച മക്കളുടെ ശബ്ദം അവിടെ ഉണ്ടായിരുന്നവരെയെല്ലാം കണ്ണീരിലാഴ്ത്തി.
മക്കയിൽ നിരവധി മൃതദേഹങ്ങൾ സംസ്കരിക്കുന്ന ചടങ്ങുകൾ കണ്ടിട്ടുണ്ടെങ്കിലും ഇത്രയും ഹൃദയഭേദകമായ കാഴ്ച ആദ്യമാണെന്ന് സാമൂഹ്യപ്രവർത്തകർ പറഞ്ഞു. മക്കളുടെ സ്നേഹം നേരിട്ട് ഏറ്റുവാങ്ങാൻ കഴിയാതെ, മൊബൈൽ സ്ക്രീനിലൂടെ അവസാന യാത്രയായ ഷബീറിന്റെ കഥ പ്രവാസ ലോകത്തെ ദുഃഖത്തിലാഴ്ത്തി.
English Summary : habeer Kattil, a 48-year-old from Manjeri, Kerala, died during I’tikaf in Mecca. His final farewell became deeply emotional when his children expressed their love through a video call, leaving the expatriate community in grief.














































