മലപ്പുറം: സ്ഥാനാർഥി പ്രഖ്യാപനം കഴിഞ്ഞിട്ടും മങ്കട മണ്ഡലത്തിൽ എൽ.ഡി.എഫ് പ്രചാരണം ആരംഭിക്കാത്തത് രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയാകുന്നു. മാർച്ച് 15ന് സ്ഥാനാർഥിയായി പ്രഖ്യാപിച്ച എം.പി. അലവി ഇതുവരെ പ്രചാരണ രംഗത്തിറങ്ങിയിട്ടില്ല.
ഇതിനിടെ അലവിയെ മാറ്റി സ്വതന്ത്ര സ്ഥാനാർഥിയെ പരിഗണിക്കുന്നതായും അണിയറയിൽ ചർച്ചകൾ പുരോഗമിക്കുന്നതായും സൂചനയുണ്ട്. മറ്റൊരു പാർട്ടിയിൽ നിന്ന് പുറത്തായ പ്രമുഖ നേതാവിനെ മത്സരരംഗത്തിറക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. നേരത്തെ അഡ്വ. ടി.കെ. റഷീദലിയെയും സ്ഥാനാർഥിത്വത്തിന് പരിഗണിച്ചിരുന്നുവെന്നാണ് വിവരം.
സി.പി.എം മങ്കട ഏരിയ കമ്മിറ്റി അംഗവും കെ.എസ്.കെ.ടി.യു സംസ്ഥാന കമ്മിറ്റി അംഗവുമായ എം.പി. അലവിയെ അവസാനഘട്ടത്തിലാണ് സ്ഥാനാർഥിയാക്കി പ്രഖ്യാപിച്ചത്. എന്നാൽ പ്രഖ്യാപനത്തിന് പിന്നാലെ പ്രചാരണം ആരംഭിക്കാത്തത് ആശങ്ക ഉയർത്തിയിരിക്കുകയാണ്.
അതേസമയം, താനൂർ മണ്ഡലത്തിലും സമാന സാഹചര്യം തുടരുകയാണ്. എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി വി. അബ്ദുറഹിമാൻ ഇതുവരെ പ്രചാരണത്തിന് ഇറങ്ങിയിട്ടില്ല. മത്സരിക്കാൻ താൽപര്യമില്ലെന്ന് അറിയിച്ചിട്ടും സ്ഥാനാർഥിയാക്കിയതിലുള്ള അസംതൃപ്തിയാണ് ഇതിന് പിന്നിലെന്നാണ് സൂചന.
അബ്ദുറഹിമാനെ അനുനയിപ്പിക്കാൻ സി.പി.എം നേതൃത്വം ശ്രമം തുടരുകയാണെങ്കിലും അദ്ദേഹം പ്രതികരിക്കുന്നില്ലെന്നാണ് വിവരം. ഫോൺ കോളുകൾക്കും പ്രതികരണം ലഭ്യമല്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ ആരോഗ്യ പ്രശ്നങ്ങളാണ് പ്രചാരണത്തിൽ പങ്കെടുക്കാത്തതിനുള്ള കാരണം എന്നാണ് അദ്ദേഹത്തിന്റെ അനുയായികൾ വിശദീകരിക്കുന്നത്.
അബ്ദുറഹിമാൻ മത്സരരംഗത്ത് നിന്ന് മാറുകയാണെങ്കിൽ, മുസ്‍ലിം ലീഗുമായി ഇടഞ്ഞ മുതിർന്ന നേതാവ് അബ്ദുറഹ്മാൻ രണ്ടത്താണിയെ താനൂരിലോ തിരൂരിലോ സ്ഥാനാർഥിയാക്കാൻ സി.പി.എം ആലോചിക്കുന്നതായും സൂചനയുണ്ട്. എന്നാൽ തിരൂരങ്ങാടിയിൽ മത്സരിക്കാൻ രണ്ടത്താണി താൽപര്യം പ്രകടിപ്പിച്ചതായാണ് വിവരം.
തിരൂരങ്ങാടിയിൽ സി.പി.ഐ ഇതിനകം സ്ഥാനാർഥിയെ പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങിയതിനാൽ ഈ വിഷയത്തിൽ എൽ.ഡി.എഫിനുള്ളിൽ ചർച്ചകൾ ആവശ്യമാകും. രണ്ടത്താണിയുടെ അടുത്ത നീക്കങ്ങൾ രാഷ്ട്രീയമായി നിർണായകമാകുമെന്നാണ് വിലയിരുത്തൽ.








































