ഫൈനലിൽ ബ്രസീലിയൻ കരുത്തരായ ആർഎസ് സ്പോർട്സിനെ തകർത്ത് തുടർച്ചയായ രണ്ടാം വർഷവും മിനർവ അക്കാദമി ലോക യൂത്ത് ഫുട്ബോൾ കിരീടം സ്വന്തമാക്കി.
ഗോഥൻബർഗ്: ലോകത്തിലെ ഏറ്റവും വലിയ യൂത്ത് ഫുട്ബോൾ ടൂർണമെന്റായ ഗോഥിയ കപ്പിൽ കിരീടം നിലനിർത്തി ഇന്ത്യയുടെ മിനർവ അക്കാദമി വീണ്ടും ചരിത്രം കുറിച്ചു. സ്വീഡനിലെ ഗോഥൻബർഗിൽ നടന്ന ആവേശകരമായ അണ്ടർ-12 വിഭാഗം ഫൈനൽ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ബ്രസീലിയൻ ക്ലബ്ബായ ആർഎസ് സ്പോർട്സ് യെല്ലോയെയാണ് ഇന്ത്യൻ കുട്ടികൾ പരാജയപ്പെടുത്തിയത്. മത്സരം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ മേഖംക്രോ നോങ്‌റെം നേടിയ തകർപ്പൻ ഫ്രീ കിക്ക് ഗോളാണ് ടീമിന് തുടർച്ചയായ രണ്ടാം കിരീടം സമ്മാനിച്ചത്.
മത്സരത്തിന്റെ തുടക്കം മുതൽ മിനർവയുടെ യുവനിര മികച്ച ആക്രമണ ഫുട്ബോളാണ് പുറത്തെടുത്തത്. കളിയുടെ പത്താം മിനിറ്റിൽ തന്നെ ടൂർണമെന്റിലെ താരം ടി. കിപ്‌ജെനിലൂടെ മിനർവ അക്കാദമി ആദ്യ ഗോൾ നേടി ലീഡ് എടുത്തു. എന്നാൽ കടുത്ത പോരാട്ടം കാഴ്ചവെച്ച ബ്രസീലിയൻ ടീം ആദ്യ പകുതിയിൽ തന്നെ ഗോൾ മടക്കി സമനില പിടിച്ചു. ഇതോടെ ആദ്യ പകുതിയിൽ ഇരു ടീമുകളും 1-1 എന്ന നിലയിലായിരുന്നു.
രണ്ടാം പകുതിയിൽ ഇരു ടീമുകളും പ്രതിരോധം ശക്തമാക്കിയതോടെ മത്സരം കടുത്തതായി മാറി. ഒടുവിൽ 49-ാം മിനിറ്റിൽ ബോക്സിന് തൊട്ടുപുറത്തുനിന്നും നോങ്‌റെം ഉതിർത്ത മനോഹരമായ കിക്ക് ബ്രസീലിയൻ വല കുലുക്കുകയായിരുന്നു.
ടൂർണമെന്റിലുടനീളം സമ്പൂർണ്ണ ആധിപത്യമാണ് ഇന്ത്യൻ അക്കാദമി പുലർത്തിയത്. കളിച്ച 8 മത്സരങ്ങളിലും വിജയിച്ച മിനർവ കുട്ടികൾ ആകെ 86 ഗോളുകൾ അടിച്ചുകൂട്ടിയപ്പോൾ വെറും 7 ഗോളുകൾ മാത്രമാണ് വഴങ്ങിയത്. ഫിൻലാൻഡിലെ പ്രസിദ്ധമായ ഹെൽസിങ്കി കപ്പ് സ്വന്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് മിനർവ ഗോഥിയ കപ്പും ഉയർത്തുന്നത്. ഇതോടെ ഒരൊറ്റ സീസണിൽ രണ്ട് പ്രധാന യൂറോപ്യൻ കിരീടങ്ങൾ നേടുന്ന ആദ്യ ഇന്ത്യൻ അക്കാദമിയായി മിനർവ മാറി
















