ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന്റെ സുരക്ഷ ഉറപ്പാക്കണമെന്നും സിവിൽ സ്ഥാപനങ്ങൾക്ക് നേരെയുള്ള ആക്രമണം അംഗീകരിക്കാനാവില്ലെന്നും യുഎഇ വിദേശകാര്യ മന്ത്രാലയം.
അബുദാബി: പശ്ചിമേഷ്യയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടരുന്ന കടുത്ത സൈനിക നീക്കങ്ങളിലും ആയുധപ്പുരകളുടെ വൻതോതിലുള്ള വർദ്ധനവിലും കടുത്ത ആശങ്ക രേഖപ്പെടുത്തി യുണൈറ്റഡ് അറബ് എമിറേറ്റ്സ്. മേഖലയിൽ കൂടുതൽ അസ്ഥിരതയും അക്രമങ്ങളും ഒഴിവാക്കാൻ എല്ലാ കക്ഷികളും ഉടനടി സൈനിക നടപടികൾ നിർത്തിവെക്കണമെന്നും യുഎഇ ഔദ്യോഗിക പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. മുൻപുണ്ടായ താൽക്കാലിക വെടിനിർത്തൽ കരാറുകൾ തകരുകയും ഇരുവിഭാഗങ്ങളും തമ്മിൽ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ ശക്തമാക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് അബുദാബിയുടെ ഈ അടിയന്തര ഇടപെടൽ.
മേഖലയെ കൂടുതൽ അപകടകരമായ അവസ്ഥയിലേക്ക് തള്ളിവിടാതെ, എല്ലാവരും പരമാവധി സംയമനം പാലിക്കണമെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സമാധാനം പുനഃസ്ഥാപിക്കാൻ നയതന്ത്ര ചർച്ചകളിലേക്ക് എത്രയും വേഗം തിരിച്ചുവരേണ്ടതുണ്ട്.
ആഗോള സമ്പദ്‌വ്യവസ്ഥയുടെ ജീവനാഡിയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതം സുരക്ഷിതമായും തടസ്സമില്ലാതെയും ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്ന് പ്രസ്താവനയിൽ പ്രത്യേകമായി ഓർമ്മിപ്പിച്ചു. കപ്പലുകൾക്ക് നേരെയുള്ള നിയന്ത്രണങ്ങളും ആക്രമണങ്ങളും ആഗോള വിപണിയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന ആശങ്ക യുഎഇ പങ്കുവെക്കുന്നു.
ജനവാസ മേഖലകളെയും പൊതുസംവിധാനങ്ങളെയും ലക്ഷ്യമിട്ടുള്ള സൈനിക നീക്കങ്ങൾക്കെതിരെ യുഎഇ കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകി. സ്കൂളുകൾ, സർവ്വകലാശാലകൾ, ആശുപത്രികൾ, കുടിവെള്ള വിതരണത്തിനായുള്ള ഡീസാലിനേഷൻ പ്ലാന്റുകൾ, ഊർജ്ജ നിലയങ്ങൾ, ഗതാഗത കേന്ദ്രങ്ങൾ എന്നിവയ്ക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ്. ഇത്തരം നടപടികളെ ഒരു തരത്തിലും അംഗീകരിക്കാനോ ന്യായീകരിക്കാനോ കഴിയില്ലെന്നും യുഎഇ പ്രസ്താവനയിൽ വ്യക്തമാക്കി.
















