വാഷിങ്ടൺ: മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ ദീർഘകാല പദ്ധതിയിലെ നിർണായക ഘട്ടമായ ആർട്ടെമിസ്-3 ദൗത്യത്തിനുള്ള ബഹിരാകാശ യാത്രികരുടെ സംഘത്തെ നാസ പ്രഖ്യാപിച്ചു. ചന്ദ്രനിലേക്കുള്ള മനുഷ്യന്റെ മടക്കയാത്രയ്ക്ക് മുന്നോടിയായുള്ള പ്രധാന ദൗത്യമായതിനാൽ പ്രഖ്യാപനത്തിന് ആഗോള ബഹിരാകാശ മേഖലയിൽ വലിയ പ്രാധാന്യമാണ് ലഭിക്കുന്നത്.
ചൊവ്വാഴ്ച നടന്ന ഔദ്യോഗിക പ്രഖ്യാപനത്തിൽ ആന്ദ്രെ ഡഗ്ലസ്, ഫ്രാങ്ക് റൂബിയോ, ലൂക്ക പാർമിറ്റാനോ, റാണ്ടി ബ്രെസ്‌നിക് എന്നിവരടങ്ങുന്ന നാലംഗ സംഘത്തെയാണ് നാസ തെരഞ്ഞെടുത്തത്. പരിചയസമ്പന്നനായ ടെസ്റ്റ് പൈലറ്റും ബഹിരാകാശ യാത്രികനുമായ ബോബ് ഹെയ്ന്റ്‌സിനെ ബാക്കപ്പ് ക്രൂ അംഗമായും നിയമിച്ചിട്ടുണ്ട്.
രണ്ടാഴ്ചത്തോളം നീണ്ടുനിൽക്കുന്ന ദൗത്യത്തിൽ ബഹിരാകാശത്ത് വെച്ച് വിവിധ ബഹിരാകാശ വാഹനങ്ങളും ലാൻഡറുകളും തമ്മിലുള്ള ഡോക്കിങ് നടപടിക്രമങ്ങൾ പരീക്ഷിക്കുന്നതിനും ശാസ്ത്രീയ ഗവേഷണങ്ങൾ നടത്തുന്നതിനുമാണ് മുൻഗണന നൽകുന്നത്. ഭാവിയിൽ മനുഷ്യരെ ചന്ദ്രോപരിതലത്തിൽ സുരക്ഷിതമായി ഇറക്കാനുള്ള സാങ്കേതിക സംവിധാനങ്ങൾ വിലയിരുത്തുന്നതിനും ഈ ദൗത്യം സഹായകരമാകും.
2027 അവസാനത്തോടെ ആർട്ടെമിസ്-3 ദൗത്യം വിക്ഷേപിക്കാനാണ് നാസയുടെ ലക്ഷ്യം. ചന്ദ്രനിലേക്കുള്ള സ്ഥിരതയാർന്ന മനുഷ്യ സാന്നിധ്യത്തിനും തുടർന്ന് ചൊവ്വാ ദൗത്യങ്ങൾക്കുമുള്ള അടിത്തറ ഒരുക്കുക എന്നതാണ് ആർട്ടെമിസ് പദ്ധതിയുടെ പ്രധാന ഉദ്ദേശ്യം.
സ്വകാര്യ ബഹിരാകാശ കമ്പനികളായ ബ്ലൂ ഒറിജിനും സ്‌പേസ് എക്‌സും ദൗത്യത്തിന്റെ പ്രധാന പങ്കാളികളാണ്. അടുത്തിടെ ബ്ലൂ ഒറിജിന്റെ ഒരു റോക്കറ്റ് പരീക്ഷണം പരാജയപ്പെട്ടത് ചില ആശങ്കകൾക്ക് വഴിവെച്ചിരുന്നെങ്കിലും, ദൗത്യത്തിന്റെ സമയക്രമത്തിൽ മാറ്റമില്ലെന്നും ലക്ഷ്യമിട്ട സമയത്ത് പദ്ധതി പൂർത്തിയാക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് നാസയും പങ്കാളികളും.
അതേസമയം, ബഹിരാകാശ മേഖലയിലെ ആഗോള മത്സരവും ആർട്ടെമിസ് പദ്ധതിക്ക് കൂടുതൽ പ്രാധാന്യം നൽകുന്നുണ്ട്. 2030ഓടെ മനുഷ്യനെ ചന്ദ്രനിലിറക്കുമെന്ന് ചൈന പ്രഖ്യാപിച്ച സാഹചര്യത്തിൽ, ചന്ദ്ര ഗവേഷണ രംഗത്തെ അമേരിക്കയുടെ മുൻതൂക്കം നിലനിർത്തുകയെന്നതും ഈ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. 1969-ൽ മനുഷ്യനെ ആദ്യമായി ചന്ദ്രനിലെത്തിച്ച അപ്പോളോ പദ്ധതിയുടെ പാരമ്പര്യം തുടരുന്നതിനൊപ്പം പുതിയ കാലഘട്ടത്തിലെ ചാന്ദ്ര പര്യവേഷണങ്ങൾക്ക് നേതൃത്വം നൽകാനാണ് നാസ ശ്രമിക്കുന്നത്.










































