കൊച്ചി: ശമ്പളവർധന ആവശ്യപ്പെട്ട് നഴ്സുമാർ നടത്തുന്ന സമരം ഒത്തുതീർക്കാൻ ഹൈക്കോടതി നിർദേശപ്രകാരം നടത്തിയ മധ്യസ്ഥ ചർച്ചയിൽ തീരുമാനമായില്ല. മീഡിയേഷൻ സെന്ററിൽ അഡ്വ. പി.എം. മുഹമ്മദ് ഷിറാസിന്റെ നേതൃത്വത്തിൽ രാവിലെ ആരംഭിച്ച ചർച്ച വൈകുന്നേരംവരെ നീണ്ടെങ്കിലും അന്തിമ ധാരണയിലെത്താനായില്ല.
അടിസ്ഥാന ശമ്പളം 40,000 രൂപയാക്കണമെന്ന ആവശ്യത്തിൽ നഴ്സുമാരുടെ സംഘടനകൾ ഉറച്ചുനിന്നു. എന്നാൽ, മിനിമം വേതനവുമായി ബന്ധപ്പെട്ട് സർക്കാർ പുറപ്പെടുവിച്ച ഉത്തരവിലെ നടപടിക്രമങ്ങൾ പൂർത്തിയാകുന്നത് വരെ കാത്തിരിക്കണമെന്നാണ് ആശുപത്രി മാനേജ്മെന്റുകളുടെ നിലപാട്. ഇരുവിഭാഗങ്ങളും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതിരുന്നതോടെ വിഷയത്തിൽ സംഘടനാ തലത്തിൽ തീരുമാനമെടുത്ത് അറിയിക്കാൻ മീഡിയേറ്റർ നിർദേശം നൽകി.
തിങ്കളാഴ്ച വീണ്ടും ചർച്ച തുടരുമെന്നാണ് തീരുമാനം. വ്യാഴാഴ്ച കേസ് വീണ്ടും പരിഗണിക്കാനിരിക്കുകയാണ്.
നഴ്സുമാരുടെ സമരത്തെതിരെ കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ നൽകിയ ഹരജിയിലാണ് മധ്യസ്ഥ ചർച്ചയ്ക്ക് കോടതി നിർദേശം നൽകിയിരുന്നത്. ഈ സാഹചര്യത്തിൽ വ്യാഴാഴ്ചവരെ നഴ്സുമാർ സമരത്തിൽ നിന്ന് പിന്മാറി ജോലിയിൽ പ്രവേശിക്കണമെന്നും മാനേജ്മെന്റുകൾ പ്രതികാര നടപടികൾ സ്വീകരിക്കരുതെന്നും കോടതി നിർദേശിച്ചിരുന്നു.
യു.എൻ.എ നേതൃത്വത്തിൽ നടക്കുന്ന സമരം സംസ്ഥാനത്ത് ആരോഗ്യ സേവനങ്ങളെ ബാധിച്ചിരിക്കുകയാണ്. അത്യാഹിത, തീവ്രപരിചരണ വിഭാഗങ്ങളടക്കം പ്രവർത്തനം മുടങ്ങിയതായി ആശുപത്രി ഉടമകൾ കോടതിയെ അറിയിച്ചു.









































