കണ്ണൂർ: കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാന തിരഞ്ഞെടുപ്പാണിതെന്നും വികസനത്തിന് ഇടവേള ഉണ്ടാകരുതെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പിണറായി ആർ.സി. അമല ബേസിക് സ്കൂളിലെ 194-ാം നമ്പർ ബൂത്തിൽ കുടുംബസമേതം വോട്ട് രേഖപ്പെടുത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് കഴിഞ്ഞ പത്ത് വർഷമായി എൽഡിഎഫ് സർക്കാർ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളാണ് ജനങ്ങളിൽ വിശ്വാസം വർധിപ്പിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. “ജനങ്ങൾക്കുള്ള അനുഭവമാണ് ഏറ്റവും വലിയ തെളിവ്. എൽഡിഎഫിന് മാത്രമേ പ്രതിബദ്ധതയോടെ നാടിന്റെ പുരോഗതി മുന്നോട്ട് കൊണ്ടുപോകാൻ കഴിയൂ എന്ന് അവർക്ക് ബോധ്യപ്പെട്ടിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു.
വികസിത കേരളത്തിലേക്ക് സംസ്ഥാനം മുന്നേറിക്കൊണ്ടിരിക്കുകയാണെന്നും ഈ മുന്നേറ്റത്തിന് തുടർച്ച വേണമെന്നതാണ് ജനങ്ങളുടെ ആഗ്രഹമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. വിവിധ പ്രതിസന്ധികളിലൂടെ കടന്നുപോയ സാഹചര്യങ്ങളിലും സംസ്ഥാനത്തെ മുന്നോട്ട് നയിക്കാൻ എൽഡിഎഫ് സർക്കാരിന് സാധിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
അഴിമതി ഏറ്റവും കുറവുള്ള സംസ്ഥാനമായി കേരളം നിലനിൽക്കുന്നതും എൽഡിഎഫ് ഭരണത്തിന്റെ സവിശേഷതയാണെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. “ഈ സംസ്കാരം നിലനിർത്താനും വികസന പദ്ധതികൾ തുടരാനും എൽഡിഎഫ് സർക്കാർ തന്നെ വേണ്ടത്,” എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പ്രതിപക്ഷം വസ്തുതാവിരുദ്ധമായ ആരോപണങ്ങൾ പ്രചരിപ്പിക്കുന്നതിലൂടെ ഫലമുണ്ടാകില്ലെന്നും മുഖ്യമന്ത്രി വിമർശിച്ചു. വർഗീയ പ്രചാരണങ്ങളിലൂടെ വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്ന നീക്കങ്ങൾ കേരളത്തിൽ വിജയിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2021ൽ ലഭിച്ചതിനേക്കാൾ കൂടുതൽ സീറ്റുകൾ ഇത്തവണ എൽഡിഎഫ് നേടുമെന്നും മുഖ്യമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. “ഞങ്ങൾ ജനങ്ങളോടൊപ്പം, ജനങ്ങൾ ഞങ്ങളോടൊപ്പം. കഴിഞ്ഞ പത്ത് വർഷം ജനങ്ങൾക്കൊപ്പമാണ് ഞങ്ങൾ നടന്നത്. അത് തുടരും,” എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
തെലങ്കാന മുഖ്യമന്ത്രിയെക്കുറിച്ചുള്ള വിവാദ പരാമർശവുമായി ബന്ധപ്പെട്ട ചോദ്യത്തിന്, “ആ ‘ഡാഷ്’ അവരവർ പൂരിപ്പിക്കേണ്ടതാണ്; കൂടുതൽ പറയുന്നില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞ് പറയാം,” എന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.
English Summary: Kerala Chief Minister Pinarayi Vijayan expressed confidence that the LDF will win more seats in the 2026 elections, highlighting development, low corruption, and strong public trust.














































