ദുബായ്: കേരള നിയമസഭ തിരഞ്ഞെടുപ്പിലെ നിർണായക വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിയിരിക്കെ പ്രവാസി മലയാളികളുടെ വലിയ ഒഴുക്കാണ് നാട്ടിലേക്ക്. വ്യാഴാഴ്ച നടക്കുന്ന വോട്ടെടുപ്പിൽ സമ്മതിദാനാവകാശം വിനിയോഗിക്കാൻ വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രവാസി നേതാക്കളും പ്രവർത്തകരും അവസാന നിമിഷം വരെ നാട്ടിലേക്കുള്ള യാത്ര തുടരുകയാണ്.
വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർന്നിട്ടും അതൊന്നും വകവയ്ക്കാതെയാണ് പലരും യാത്രതിരിക്കുന്നത്. യുഡിഎഫ്, എൽഡിഎഫ് അനുയായികളാണ് യാത്രക്കാരിൽ ഭൂരിഭാഗവും, എന്നാൽ എൻഡിഎ സ്ഥാനാർഥികൾക്കായി വോട്ട് ചെയ്യാൻ പോകുന്നവരും ഉണ്ടെന്നതാണ് വിലയിരുത്തൽ. പ്രചാരണ പ്രവർത്തനങ്ങൾക്കായി നേരത്തെ നാട്ടിലെത്തിയവർക്കൊപ്പം വോട്ടെടുപ്പ് ദിനം മാത്രം ലക്ഷ്യമിട്ട് എത്തുന്നവരുടെ എണ്ണവും വർധിച്ചിരിക്കുകയാണ്.
ദുബായ് കെഎംസിസി കാസർകോട് ജില്ലാ പ്രസിഡന്റ് സലാം കന്യാപ്പാടി, ജനറൽ സെക്രട്ടറി ഹനീഫ് ടി.ആർ, ട്രഷറർ ഡോ. ഇസ്മായിൽ എന്നിവരാണ് ഇന്നും രാത്രി നാട്ടിലേക്ക് തിരിയുന്ന പ്രവാസി നേതാക്കളിൽ ചിലർ. പ്രവാസികളുടെ പ്രശ്നങ്ങൾ ഗൗരവമായി പരിഗണിക്കുന്ന ഒരു സർക്കാർ സംസ്ഥാനത്ത് അധികാരത്തിലെത്തേണ്ടത് അനിവാര്യമാണെന്നും, അതിനായി യുഡിഎഫ് സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്നുമാണ് ഇവർ വ്യക്തമാക്കിയത്.

കഴിഞ്ഞ പത്ത് വർഷമായി പ്രവാസികളുടെ അടിസ്ഥാന പ്രശ്നങ്ങളിൽ ഗൗരവമായ ഇടപെടൽ ഉണ്ടായിട്ടില്ലെന്നും, വോട്ടവകാശം ഉറപ്പാക്കൽ, ക്ഷേമ പദ്ധതികളുടെ വ്യാപനം, നാട്ടിലേക്ക് മടങ്ങിയെത്തുന്നവരുടെ പുനരധിവാസം, ആരോഗ്യ-ഇൻഷുറൻസ് സുരക്ഷ, പെൻഷൻ പദ്ധതികൾ തുടങ്ങിയ വിഷയങ്ങൾ ഇന്നും അവഗണിക്കപ്പെട്ടിരിക്കുകയാണെന്നും അവർ ചൂണ്ടിക്കാട്ടി.
ഗൾഫ് രാജ്യങ്ങളിലെയും മറ്റു വിദേശരാജ്യങ്ങളിലെയും തൊഴിൽ സാഹചര്യങ്ങളിലെ മാറ്റങ്ങൾ പ്രവാസികളുടെ ജീവിതത്തിൽ വലിയ അനിശ്ചിതത്വങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്. തൊഴിൽ നഷ്ടം, നിയമപരമായ വെല്ലുവിളികൾ, കുടുംബങ്ങളുടെ സുരക്ഷ, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളിൽ സർക്കാർ അടിയന്തര ഇടപെടൽ അനിവാര്യമാണെന്നും ഇവർ പറഞ്ഞു.
ഇതിനിടെ പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ കാരണം വിമാന സർവീസുകൾക്ക് തിരിച്ചടിയുണ്ടായതും ഇത്തവണ പ്രവാസികൾക്ക് വെല്ലുവിളിയായി. മുൻ തിരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയ പാർട്ടികളും പ്രവാസി സംഘടനകളും ചാർട്ടേഡ് വിമാനങ്ങൾ ഏർപ്പെടുത്തിയിരുന്നുവെങ്കിലും, നിലവിലെ സാഹചര്യത്തിൽ സാധാരണ സർവീസുകൾ പോലും പലതും മുടങ്ങിയതോടെ യാത്ര കൂടുതൽ ബുദ്ധിമുട്ടായി.
എങ്കിലും ലഭ്യമായ വിമാനങ്ങളിൽ സീറ്റ് ഉറപ്പാക്കി ജനാധിപത്യത്തിന്റെ മഹോത്സവത്തിൽ പങ്കാളികളാകാൻ പ്രവാസികൾ ആവേശത്തോടെ നാട്ടിലെത്തുകയാണ്. വോട്ടെടുപ്പ് പൂർത്തിയാക്കിയ ശേഷം ഉടൻ മടങ്ങേണ്ടതിനാൽ വിമാനത്താവളങ്ങളിൽ നിന്ന് നേരിട്ട് പോളിംഗ് ബൂത്തിലേക്ക് പോകാനാണ് പലരുടെയും തീരുമാനം.
ജനാധിപത്യത്തിൽ ഓരോ വോട്ടും നിർണായകമാണെന്നും, പ്രവാസികളുടെ പങ്കാളിത്തം തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാനിടയുണ്ടെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
English Summary:
As Kerala heads into a crucial विधानसभा election, a large number of expatriate Malayalis are rushing back from Gulf countries, especially Dubai, to cast their votes. Despite high airfares and flight disruptions due to regional tensions, many are determined to participate in the democratic process. Among them are Dubai KMCC Kasaragod district leaders Salam Kanyappadi (President), Haneef T.R (General Secretary), and Dr. Ismail (Treasurer), who emphasized the need for a government that addresses expatriate issues such as welfare, rehabilitation, insurance, and pension schemes. The strong प्रवासी turnout highlights the importance of their vote in influencing the election outcome.














































