തിരുവനന്തപുരം: മുൻ ഡി.ജി.പിയും വട്ടിയൂർക്കാവിലെ എൻ.ഡി.എ സ്ഥാനാർഥിയുമായ ആർ. ശ്രീലേഖയുടെ ‘പോടാ പുല്ലേ പൊലീസേ’ മുദ്രാവാക്യം വിളിയിൽ ശ്രീലേഖയെ പ്രതി ചേർത്ത് പൊലീസ്. മുദ്രാവാക്യം വിവാദമായതോടെയാണ് ആർ. ശ്രീലേഖയെ പ്രതിചേർത്തിരിക്കുന്നത്. നിലവിൽ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റും ശാസ്തമംഗലം ബി.ജെ.പി കൗൺസിലറാണ് ഇവർ.
ബി.ജെ.പി പ്രവർത്തകർക്കെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് വനിതാ കൗൺസിലർമാരുടെ നേതൃത്വത്തിൽ വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് സംഘടിപ്പിച്ചത്. മാർച്ച് ഉദ്ഘാടനം ചെയ്ത ആർ.ശ്രീലേഖ മുദ്രാവാക്യം വിളിച്ചതാണ് വിവാദമായത്. മാർച്ചുമായി ബന്ധപ്പെട്ട കേസിൽ അഞ്ചാം പ്രതിയായാണ് ഇവരെ ഉൾപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം ഡെപ്യൂട്ടി മേയർ ആശാനാഥ് ആറാം പ്രതിയാണ്.
സംഭവത്തെ തുടർന്ന് ആർ.ശ്രീലേ ഫേസ്ബുക്ക് കുറിപ്പിലൂടെ വിശദീകരണം നൽകി. പൊലീസ് സേവനത്തിലിരിക്കുമ്പോഴും തെറ്റുകൾ ചെയ്യുന്ന ഉദ്യോഗസ്ഥരെ ഇത്തരത്തിൽ നേരിട്ട് വിമർശിച്ചിട്ടുണ്ടെന്നും, അഴിമതിക്കെതിരെ കർശന നടപടി സ്വീകരിച്ച അനുഭവങ്ങളും അവർ പങ്കുവെച്ചു.
അതേസമയം, ടി.പി. സെൻകുമാർ, ആർ. ശ്രീലേഖ എന്നീ രണ്ട് മുൻ ഡി.ജി.പിമാരോട് ചോദ്യങ്ങളുമായി മന്ത്രി ശിവൻകുട്ടി രംഗത്തെത്തി. പോടാ പുല്ലേ പൊലീസ് വിളിക്ക് അവർ സർവീസിലുന്ന കാലം ഉൾപ്പെടെ മുൻകാല പ്രാബല്യമുണ്ടോയെന്ന് മന്ത്രി വി. ശിവൻകുട്ടി ചോദിച്ചു. സിറ്റി പൊലീസ് കമീഷണറെ ഭീഷണിപ്പെടുത്തി ശാസ്തമംഗലം കൗൺസിലറായ ശ്രീലേഖ വാട്സ് ആപ്പ് സന്ദേശം അയക്കുകയും ഇതിന്റെ സ്ക്രീൻഷോട്ട് എടുത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയുമുണ്ടായി. ഇങ്ങനെ ചെയ്യാൻ എന്ത് അധികാരമാണ് ഇവർക്കുള്ളതെന്നും മന്ത്രി ചോദിച്ചു.
ആദ്യഘട്ടത്തിൽ കേസിൽ ശ്രീലേഖയെ ഉൾപ്പെടുത്താൻ പൊലീസ് തയ്യാറായിരുന്നില്ല. എന്നാൽ സംഭവം വിവാദമായതിനെ തുടർന്ന് പിന്നീട് കോടതിയിൽ റിപ്പോർട്ട് നൽകി പ്രതിചേർത്തു. വഴിതടയൽ ഉൾപ്പെടെയുള്ള വകുപ്പുകളാണ് എഫ്.ഐ.ആറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.







































