ഹൂസ്റ്റണിൽ ചരിത്രം തിരുത്തി കുറിച്ച സിആർ7; ആറ് ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ താരമെന്ന റെക്കോർഡും ഇനി ക്രിസ്റ്റ്യാനോയ്ക്ക് സ്വന്തം.
ദുബായ്: പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ നയിച്ച അശ്വമേധത്തിൽ ഉസ്ബെക്കിസ്ഥാൻ തകർന്നുപോയി. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് റോബർട്ടോ മാർട്ടിനസിന്റെ പോർച്ചുഗൽ ലോകകപ്പ് ഗ്രൂപ്പ് കെ മത്സരത്തിൽ തങ്ങളുടെ ആദ്യ വിജയം രേഖപ്പെടുത്തിയത്. ഡിആർ കോംഗോയോട് വഴങ്ങിയ അപ്രതീക്ഷിത സമനിലയ്ക്ക് ശേഷം ടെക്സാസിലെ മൈതാനത്ത് സിആർ7 ഇരട്ട ഗോളുകളുമായി അവതരിച്ചപ്പോൾ പിറന്നത് ചരിത്ര റെക്കോർഡുകളാണ്.
നാൽപത്തിയൊന്നാം വയസ്സിലും പോർച്ചുഗലിന്റെ സുവർണ്ണ തലമുറയ്ക്ക് റൊണാൾഡോ ഒരു ബാധ്യതയാണോ എന്ന ചോദ്യം ഉന്നയിച്ചവർക്കുള്ള മറുപടി മത്സരത്തിന്റെ ആറാം മിനിറ്റിൽ തന്നെ ലഭിച്ചു. ബാഴ്സലോണ വിങ് ബാക്ക് ജോവോ കാൻസെലോ നൽകിയ കൃത്യമായ ക്രോസ് ഉസ്ബെക്ക് ഗോൾകീപ്പർ അബ്ദു വോഹിദ് നെമാറ്റോവിനെ കാഴ്ചക്കാരനാക്കി റൊണാൾഡോ വലയിലെത്തിച്ചു. ഈ ഗോളോടെ ആറ് വ്യത്യസ്ത ഫിഫ ലോകകപ്പുകളിൽ ഗോൾ നേടുന്ന ചരിത്രത്തിലെ ആദ്യ പുരുഷ താരം എന്ന പദവി റൊണാൾഡോ സ്വന്തമാക്കി.
മത്സരത്തിന്റെ 17-ാം മിനിറ്റിൽ ലഭിച്ച ഫ്രീകിക്ക് തതന്ത്രപരമായി വിനിയോഗിച്ച് പോർച്ചുഗൽ ലീഡ് രണ്ടാക്കി ഉയർത്തി. റൊണാൾഡോ തന്റെ പതിവ് ശൈലിയിൽ ഫ്രീകിക്ക് എടുക്കാൻ തയാറായി നിന്ന് പ്രതിരോധ മതിലിനെ കബളിപ്പിച്ചപ്പോൾ, തൊട്ടുപിന്നാലെ വന്ന പിഎസ്ജി താരം നൂനോ മെൻഡസ് പന്ത് മനോഹരമായി വലയിലേക്ക് തിരിച്ചുവിട്ടു. ഇതിനിടെ ഉസ്ബെക്കിസ്ഥാൻ താരം അസീസ് ജോൺ ഗാനിഷിന്റെ ലോങ് റേഞ്ചർ പോർച്ചുഗീസ് വല കുലുക്കിയെങ്കിലും കാൻസെലോയെ ഫൗൾ ചെയ്തതാണെന്ന് വിഎആർ പരിശോധനയിൽ തെളിഞ്ഞതോടെ ഗോൾ റദ്ദാക്കപ്പെട്ടു.
തുടർന്ന് 39-ാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസിന്റെ മികച്ചൊരു ത്രൂ-പാസ് സ്വീകരിച്ച് ഓഫ്‌സൈഡ് ട്രാപ്പ് ചതിക്കാതെ റൊണാൾഡോ തന്റെ രണ്ടാം ഗോൾ നേടി. ഇതോടെ ലോകകപ്പിൽ റൊണാൾഡോയുടെ ആകെ ഗോൾ നേട്ടം 10 ആയി ഉയർന്നു. 1966 മുതൽ തകരാതെ നിന്ന ഇതിഹാസ താരം യുസേബിയോയുടെ (9 ഗോൾ) റെക്കോർഡാണ് റൊണാൾഡോ മറികടന്നത്. രണ്ടാം പകുതിയിൽ ഉസ്ബെക്ക് ഗോളി വരുത്തിയ സെൽഫ് ഗോളും, 87-ാം മിനിറ്റിൽ റാഫേൽ ലിയാവോ നേടിയ ഗോളും കൂടിയായതോടെ പോർച്ചുഗലിന്റെ വിജയം പൂർണ്ണമായി.
41 വയസ്സും 138 ദിവസവും പ്രായമുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോ, ഫിഫ ലോകകപ്പ് ചരിത്രത്തിൽ ഗോൾ നേടുന്ന രണ്ടാമത്തെ ഏറ്റവും പ്രായം കൂടിയ താരമെന്ന ബഹുമതിയും സ്വന്തമാക്കി. 1994-ൽ 42-ാം വയസ്സിൽ ഗോൾ നേടിയ കാമറൂൺ ഇതിഹാസം റോജർ മില്ല മാത്രമാണ് ഇനി റൊണാൾഡോയ്ക്ക് മുന്നിലുള്ളത്. ജയത്തോടെ ഗ്രൂപ്പ് കെ-യിൽ നാല് പോയിന്റുമായി പോർച്ചുഗൽ അടുത്ത റൗണ്ടിലേക്ക് അടുത്തു കഴിഞ്ഞു.














































