റിയാദ്: ഇറാനും അമേരിക്കയും തമ്മിൽ പാകിസ്താൻ തലസ്ഥാനമായ ഇസ്‌ലാമാബാദിൽ വെച്ച് നടന്ന സമാധാന ചർച്ചകളുടെ പശ്ചാത്തലത്തിൽ സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുള്ളയും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും തമ്മിൽ ചർച്ച നടത്തി.
ഇസ്‌ലാമാബാദിൽ നടന്ന ചർച്ചകൾക്ക് ശേഷമുള്ള പുതിയ സാഹചര്യങ്ങളും പ്രാദേശിക സുരക്ഷാ വിഷയങ്ങളും ഇരുനേതാക്കളും വിശദമായി ചർച്ച ചെയ്തു. മേഖലയിൽ സമാധാനം ഉറപ്പാക്കുന്നതിനുള്ള സാധ്യതകളും വിലയിരുത്തലിൽ ഉൾപ്പെട്ടിരുന്നു.
ഇറാനും അമേരിക്കയും തമ്മിൽ 21 മണിക്കൂർ നീണ്ടുനിന്ന ചർച്ചകൾ യാതൊരു കരാറുമില്ലാതെ അവസാനിച്ചതിന് പിന്നാലെയാണ് ഈ നീക്കം. യു.എസ് മുന്നോട്ടുവെച്ച നിബന്ധനകൾ ഇറാൻ നിരസിച്ചതായി അമേരിക്കൻ വൈസ് പ്രസിഡൻറ് ജെ.ഡി. വാൻസ് വ്യക്തമാക്കിയിരുന്നു.
അതേസമയം, അമേരിക്ക അപ്രായോഗികമായ ആവശ്യങ്ങളാണ് മുന്നോട്ടുവെച്ചതെന്ന നിലപാടിലാണ് ഇറാൻ. ചർച്ചകൾ പരാജയപ്പെട്ടതോടെ പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം വീണ്ടും അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
ഈ സാഹചര്യത്തിലാണ് സൗദി-ഇറാൻ ബന്ധത്തിൽ പുതിയ ആശയവിനിമയ നീക്കങ്ങൾ ശ്രദ്ധേയമാകുന്നത്. മേഖലയിലെ സ്ഥിരത ഉറപ്പാക്കാൻ നയതന്ത്ര ശ്രമങ്ങൾ തുടരുമെന്നാണ് വിലയിരുത്തൽ.








































