മുംബൈ: പശ്ചിമേഷ്യൻ സംഘർഷത്തിൽ യു.എസ്-ഇറാൻ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ ഇന്ത്യൻ ഓഹരിവിപണിയിൽ വൻ ഉയർച്ച. വ്യാപാരം ആരംഭിച്ചതിന് പിന്നാലെ രാവിലെ 9.21ന് ബി.എസ്.ഇ സെൻസെക്സ് 2729.07 പോയിന്റ് (3.66%) ഉയർന്ന് 77,345.65ലെത്തി. നിഫ്റ്റിയും 795.30 പോയിന്റ് (3.44%) ഉയർന്ന് 23,918.95ലെത്തി.
വിപണിയിലെ ഈ കുതിപ്പോടെ നിക്ഷേപകരുടെ ആസ്തിയിൽ 14 ലക്ഷം കോടിയിലധികം രൂപയുടെ വർധന രേഖപ്പെടുത്തി. ബാങ്കിങ്, ധനകാര്യ മേഖലകളിലെ ഓഹരികളാണ് മുന്നേറ്റത്തിന് നേതൃത്വം നൽകിയത്.
ആഗോള തലത്തിൽ സംഘർഷങ്ങൾ ശമിക്കുന്നുവെന്ന സൂചനയും അസംസ്കൃത എണ്ണവിലയിലെ ഇടിവുമാണ് വിപണിയിൽ ആത്മവിശ്വാസം വർധിപ്പിച്ചത്. ഹുർമുസ് കടലിടുക്ക് വീണ്ടും തുറക്കുമെന്ന പ്രഖ്യാപനവും വിപണിയിൽ പോസിറ്റീവ് സ്വാധീനം ചെലുത്തി.
ഇറക്കുമതിയെ ആശ്രയിക്കുന്ന ഇന്ത്യയ്ക്ക് എണ്ണവില കുറയുന്നത് വലിയ ആശ്വാസമാണ്. ഇത് പണപ്പെരുപ്പ സമ്മർദ്ദം കുറയ്ക്കാനും സാമ്പത്തിക സ്ഥിരത ഉറപ്പാക്കാനും സഹായിക്കും. അതേസമയം, വിപണിയിൽ കൂടുതൽ നിക്ഷേപം എത്താൻ ഇത് പ്രേരണയായി മാറും.
പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ സംഘർഷങ്ങളിൽ താൽക്കാലിക ശമനം വന്നതോടെ ആഗോള വിപണികളും ശക്തമായ പ്രതികരണം രേഖപ്പെടുത്തി. യു.എസ് വിപണിയിൽ ആരംഭിച്ച പോസിറ്റീവ് പ്രവണത ഏഷ്യൻ വിപണികളിലേക്കും വ്യാപിച്ച് നിക്ഷേപകരെ ആകർഷിച്ചു.




































