ഹെറിറ്റേജ് ക്ലബ്ബിലെ അറുപതോളം പ്രൈമറി വിദ്യാർത്ഥികളാണ് യുഎഇയുടെ പൈതൃക ശേഷിപ്പുകൾ നേരിട്ടുകാണാൻ എത്തിയത്.
ദുബായ്: തങ്ങൾ ജീവിക്കുന്ന യുഎഇ എന്ന പോറ്റമ്മ നാടിന്റെ സമ്പന്നമായ പൈതൃകവും ചരിത്രവും അടുത്തറിയാൻ ഷാർജ ഇന്ത്യൻ സ്കൂൾ ജുവൈസയിലെ വിദ്യാർത്ഥികൾ ഷാർജ പുരാവസ്തു മ്യൂസിയം സന്ദർശിച്ചു. സ്കൂളിലെ ഹെറിറ്റേജ് ക്ലബ് അംഗങ്ങളായ ഒന്നാം ക്ലാസ്സു മുതൽ അഞ്ചാം ക്ലാസ്സു വരെയുള്ള 60 വിദ്യാർത്ഥികളാണ് ഈ അപൂർവ്വ ചരിത്രയാത്രയുടെ ഭാഗമായത്. യുഎഇയുടെ ഭൂതകാലത്തെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചും പുതുതലമുറയിൽ അവബോധം വളർത്തുകയായിരുന്നു ഈ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം.


മ്യൂസിയത്തിലെ വിവിധ ഗാലറികൾ സന്ദർശിച്ച വിദ്യാർത്ഥികൾ പുരാതന കാലഘട്ടങ്ങളിലെ ജീവിതരീതികളെ വിസ്മയത്തോടെയാണ് വീക്ഷിച്ചത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ആയുധങ്ങളും ഉപകരണങ്ങളും, മൺപാത്രങ്ങൾ, അപൂർവ്വ ആഭരണങ്ങൾ, നാണയങ്ങൾ എന്നിവ ഉൾപ്പെടെയുള്ള പുരാവസ്തുക്കൾ കുട്ടികൾക്ക് പുതിയൊരു അറിവായി മാറി. ഓരോ പ്രദർശനവസ്തുവിന്റെയും ചരിത്രപ്രാധാന്യവും അവയുടെ പിന്നിലെ കഥകളും മ്യൂസിയം അധികൃതർ കുട്ടികൾക്കായി ലളിതമായി വിവരിച്ചുനൽകി. പുരാവസ്തു ഗവേഷണങ്ങൾ എങ്ങനെയാണ് ഭൂതകാലത്തെ പുനർനിർമ്മിക്കുന്നതെന്നും അവർ വിശദീകരിച്ചു.
ഏറെ ആവേശത്തോടെയും കൗതുകത്തോടെയുമാണ് വിദ്യാർത്ഥികൾ ഓരോ ഗാലറിയും നിരീക്ഷിച്ചത്. പാഠപുസ്തകങ്ങളിൽ വായിച്ചറിഞ്ഞ കാര്യങ്ങൾ നേരിൽ കാണാൻ സാധിച്ച ഈ പഠനയാത്ര കുട്ടികളിൽ ചരിത്രബോധവും പൈതൃക സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ചിന്തയും വളർത്താൻ സഹായിച്ചതായി അധ്യാപകർ അഭിപ്രായപ്പെട്ടു.
അറിവും അനുഭവവും ഒരുപോലെ പകർന്നുനൽകിയ ഈ വിദ്യാഭ്യാസ സന്ദർശനത്തിന് സ്കൂളിലെ സാമൂഹ്യ ശാസ്ത്ര അധ്യാപകരായ ജീജ പ്രജിത്ത്, ശോഭന രാമൻകുട്ടി, വൃന്ദ രംജിത്ത്, സുഗന്ധി ഷാജു, രേവതി ബാലകൃഷ്ണൻ, ജസീല കുഞ്ഞി വീട് എന്നിവർ നേതൃത്വം നൽകുകയും കുട്ടികൾക്ക് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.
യുഎഇയുടെ, പ്രത്യേകിച്ച് ഷാർജയുടെ ചരിത്രപരമായ കണ്ടെത്തലുകൾ സംരക്ഷിക്കുന്നതിനായി സ്ഥാപിച്ചതാണ് ഷാർജ പുരാവസ്തു മ്യൂസിയം. ശിലായുഗം, വെങ്കലയുഗം, ഇരുമ്പുയുഗം തുടങ്ങിയ വിവിധ കാലഘട്ടങ്ങളിലെ മനുഷ്യജീവിതത്തിന്റെ തെളിവുകൾ ഇവിടെ കൃത്യമായി സൂക്ഷിച്ചിരിക്കുന്നു. പ്രവാസി വിദ്യാർത്ഥികൾക്ക് ഗൾഫ് മേഖലയുടെ സാംസ്കാരിക പരിണാമം മനസ്സിലാക്കാൻ ഇവിടം വലിയ തോതിൽ സഹായിക്കുന്നുണ്ട്.















































