കോയമ്പത്തൂർ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലസൂചനകൾ പുറത്തുവരുമ്പോൾ സംസ്ഥാന രാഷ്ട്രീയത്തിൽ അപ്രതീക്ഷിത തിരിമറിയുടെ സൂചന. ഭരണകക്ഷിയായ ഡി.എം.കെ സഖ്യത്തെ ഞെട്ടിച്ച് നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം ശക്തമായ മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്.
ആദ്യമായി തെരഞ്ഞെടുപ്പിൽ ഇറങ്ങിയ ടി.വി.കെ വോട്ടെണ്ണൽ ആരംഭിച്ച് ആദ്യ രണ്ട് മണിക്കൂറുകൾ പിന്നിടുമ്പോൾ തന്നെ ശ്രദ്ധേയ പ്രകടനം നടത്തി. നിലവിലെ പ്രവണത പ്രകാരം ടി.വി.കെ 84 സീറ്റുകളിൽ ലീഡ് ചെയ്യുമ്പോൾ എ.ഐ.എ.ഡി.എം.കെ – ബി.ജെ.പി സഖ്യം 65 സീറ്റുകളിലും ഡി.എം.കെ 54 സീറ്റുകളിലും മുന്നിലാണ്.
ഡി.എം.കെയുടെ ഉറച്ച കോട്ടയായി കണക്കാക്കപ്പെടുന്ന ചെന്നൈയിലും ടി.വി.കെ കടുത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്. നഗരത്തിലെ 16 മണ്ഡലങ്ങളിലുമുള്ള ശക്തമായ മത്സരം ഡി.എം.കെയുടെ നിലപാട് ദുര്‍ബലപ്പെടുത്തുന്നതായി വിലയിരുത്തപ്പെടുന്നു. ഇതോടെ പല മണ്ഡലങ്ങളിലും എ.ഐ.എ.ഡി.എം.കെ – ബി.ജെ.പി സഖ്യം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്ന പ്രവണതയും പ്രകടമാണ്.
പടിഞ്ഞാറൻ തമിഴ്നാട്ടിലെ കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ് മേഖലകളിൽ എ.ഐ.എ.ഡി.എം.കെ – ബി.ജെ.പി സഖ്യം ആധിപത്യം നിലനിർത്തുന്നതായി സൂചന. അതേസമയം തെക്കൻ ജില്ലകളിലും വടക്കൻ ഭാഗങ്ങളിലും ഡി.എം.കെ സഖ്യത്തിന് മുന്നേറ്റമുണ്ട്.
വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകൾ തമിഴ് രാഷ്ട്രീയത്തിൽ ദ്രാവിഡ പാർട്ടികൾക്കിടയിൽ പുതിയ മൂന്നാം ശക്തിയായി ടി.വി.കെ ഉയർന്നുവരുന്നുവെന്ന വ്യക്തമായ സൂചന നൽകുന്നു. തുടർ റൗണ്ടുകളിലെ ഫലങ്ങൾ പുറത്തുവരുന്നതോടെ അന്തിമ ചിത്രം കൂടുതൽ വ്യക്തമായേക്കും.










































