തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലും നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനായുള്ള പരസ്യ പ്രചാരണം ഇന്ന് വൈകീട്ട് ആറോടെ അവസാനിക്കും. അതിനാൽ അവസാന മണിക്കൂറുകൾ ശക്തമായി വിനിയോഗിക്കാൻ രാഷ്ട്രീയ പാർട്ടികൾ ഡോർ-ടു-ഡോർ കാമ്പയിനുകളും വാഹന പ്രചാരണങ്ങളും ശക്തമാക്കി. തമിഴ്നാട്ടിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഇന്ന് വൈകീട്ട് മൂന്ന് മുതൽ വിവിധ മണ്ഡലങ്ങളിൽ പ്രചാരണത്തിനിറങ്ങും. അതേസമയം, തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് ചെന്നൈയിൽ പര്യടനം നടത്തും. രാവിലെ സോളിംഗനല്ലൂരിലും ഉച്ചയ്ക്ക് സെയ്താപേട്ടിലുമാണ് അദ്ദേഹത്തിന്റെ റോഡ് ഷോകൾ.
പ്രതിപക്ഷ നേതാവ് എടപ്പാടി കെ. പളനിസാമി സേലത്തും എടപ്പാടിയിലും പ്രചാരണം നടത്തുമ്പോൾ, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, കനിമൊഴി എം.പി എന്നിവരും ചെന്നൈയിലെ വിവിധ മണ്ഡലങ്ങളിൽ സജീവമാകും. ഇന്ന് വൈകിട്ട് ആറിന് ശേഷം സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിനും തിരഞ്ഞെടുപ്പ് കമ്മീഷൻ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് വോട്ടെടുപ്പ് 23നാണ് നടക്കുക.
അതേസമയം, പശ്ചിമ ബംഗാളിൽ ആദ്യഘട്ട വോട്ടെടുപ്പിൽ 152 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്. ബി.ജെ.പി നേതാവ് സുവേന്ദു അധികാരി മത്സരിക്കുന്ന നന്ദിഗ്രാം ഉൾപ്പെടെ പ്രധാന മണ്ഡലങ്ങൾ ഈ ഘട്ടത്തിലുണ്ട്. അധികാരം നിലനിർത്താൻ തൃണമൂൽ കോൺഗ്രസും അട്ടിമറി ലക്ഷ്യമിട്ട് ബി.ജെ.പിയും തമ്മിലാണ് പ്രധാന പോരാട്ടം. ബംഗാളിൽ തകർന്ന സി.പി.എമ്മും കോൺഗ്രസും ഇത്തവണ തിരിച്ചുവരവിനുള്ള ശ്രമത്തിലാണ്.
തമിഴ്‌നാട്ടില്‍ പ്രകടന പത്രിക പുറത്തിറക്കി ബി.ജെ.പി. താമരൈ വാക്കുരുതി എന്ന പേരിലാണ് പത്രിക. പ്രതിമാസം സ്ത്രീകള്‍ക്ക് 2000 രൂപ നൽകുമെന്നാണ് പ്രകടനപത്രികയിലെ വാഗ്ദാനം. പ്രതിവര്‍ഷം മൂന്ന് പാചക വാതക സിലിണ്ടറുകള്‍, കുറ്റകൃത്യങ്ങളില്ലാത്ത സംസ്ഥാനമാക്കി തമിഴ്നാടിനെ മാറ്റും സ്ത്രീകളുടെ സ്വയം സഹായ സംഘങ്ങള്‍ക്ക് 50 ലക്ഷം രൂപവരെ പലിശരഹിത വായ്പ, കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 9000 രൂപ നല്‍കും ട്രോളിങ് നിരോധന സമയത്ത് മത്സ്യതൊഴിലാളികള്‍ക്കുള്ള സഹായം 8000 രൂപയാക്കും എന്നിങ്ങനെയാണ് മറ്റു വാഗ്ദാനങ്ങള്‍. കേന്ദ്രമന്ത്രി ജെ.പി. നദ്ദയാണ് പ്രകടന പത്രിക പുറത്തിറക്കിയത്.
പ്രചാരണത്തിന്റെ അവസാന ഘട്ടത്തിലൂടെയാണ് പോകുന്നത്. വിജയ് ഫാക്ടര്‍ ജനങ്ങള്‍ തീരുമാനിക്കുമെന്ന് മാ സുബ്രഹ്‌മണ്യം വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ നാഗര്‍കോവിലില്‍ പര്യടനം നടത്തും.








































