ദുബായ് : തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ വലിയ വിവാദത്തിലായ ‘TN 2026: തങ്ക നച്ചത്തിരം’ എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് നിർമ്മാതാവ് കണ്ണൻ രവി (Kannan Ravi) വിശദീകരണവുമായി രംഗത്ത്. സിനിമ ദുബായിൽ തടസ്സങ്ങളില്ലാതെ പ്രദർശനം തുടരുമ്പോഴും തമിഴ്‌നാട്ടിൽ തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ പേരിൽ റിലീസ് വൈകുകയാണ്. ഈ സിനിമയ്ക്ക് യാതൊരുവിധ രാഷ്ട്രീയ ലക്ഷ്യങ്ങളുമില്ലെന്ന് ദുബായിൽ നടന്ന പരിപാടിയിൽ കണ്ണൻ രവി വ്യക്തമാക്കി.
വിജയിയുടെ ‘ജനനായകൻ’ എന്ന സിനിമയ്ക്ക് രാഷ്ട്രീയ കാരണങ്ങളാൽ റിലീസ് അനുമതി നൽകാത്ത സാഹചര്യത്തിൽ, സമാനമായ രാഷ്ട്രീയ പരാമർശങ്ങളുള്ള ‘TN 2026’ ഉം തടയണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി നിലനിൽക്കുന്നുണ്ട്. എന്നാൽ സിനിമയിലെ നായകൻ നട്ടി നടരാജ് അവതരിപ്പിക്കുന്ന ‘ഗുൽക്കന്ത് കുമാർ’ എന്ന കഥാപാത്രത്തിന് വിജയയുമായി സാമ്യമില്ലെന്നും ആന്ധ്രയിലെ രാഷ്ട്രീയ നേതാവായ ജഗൻ മോഹൻ റെഡ്ഡിയെയാണ് ലുക്ക് ടെസ്റ്റിനായി മാതൃകയാക്കിയതെന്നും അണിയറ പ്രവർത്തകർ പറയുന്നു.
തമ്പി രാമയ്യയുടെ കഥയ്ക്ക് മകൻ ഉമാപതി രാമയ്യയാണ് തിരക്കഥയൊരുക്കി സംവിധാനം ചെയ്തിരിക്കുന്നത്. സിനിമയെ രാഷ്ട്രീയമായി വ്യാഖ്യാനിക്കുന്നത് ശരിയല്ലെന്നും ഇത് വോട്ടർമാരെ സ്വാധീനിക്കാൻ ഉദ്ദേശിച്ചുള്ളതല്ലെന്നും കണ്ണൻ രവി ഗ്രൂപ്പ് അധികൃതർ അറിയിച്ചു. തമിഴ്‌നാട്ടിലെ ജനങ്ങൾ സിനിമയെ സിനിമയായി മാത്രം കാണുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
English Summary:The Tamil film “TN 2026: Thanga Natchathiram” has become a focal point of political debate in Tamil Nadu as the state gears up for the 2026 Legislative Assembly elections. While the movie enjoyed a smooth release in Dubai and other international markets, its domestic release in Tamil Nadu has been stalled due to legal challenges.











































