വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള സമാധാന കരാറിൽ ഉടൻ അന്തിമ തീരുമാനമുണ്ടാകുമെന്ന അവകാശവാദവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. വെടിനിർത്തൽ കാലാവധി നീട്ടുന്നതും ഹുർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നിർണായക തീരുമാനങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്ന് ട്രംപ് അറിയിച്ചു.
എന്നാൽ വൈറ്റ് ഹൗസിലെ സിറ്റുവേഷൻ റൂമിൽ നടന്ന രണ്ട് മണിക്കൂർ നീണ്ട ചർച്ചകൾക്കുശേഷവും അന്തിമ ധാരണയിലെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. യു.എസുമായുള്ള ചർച്ചകൾ തുടരുകയാണെങ്കിലും ഇതുവരെ ഒരു അന്തിമ കരാറും അംഗീകരിച്ചിട്ടില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയവും വ്യക്തമാക്കി.
“അമേരിക്കയുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതും പ്രസിഡന്റ് ട്രംപിന്റെ നയപരമായ നിലപാടുകൾക്ക് അനുസൃതവുമായ കരാർ മാത്രമേ അംഗീകരിക്കുകയുള്ളൂ. ഇറാന് ഒരിക്കലും ആണവായുധം കൈവശം വെക്കാൻ അനുവദിക്കില്ല,” എന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
രണ്ടുമാസത്തിലേറെയായി ചർച്ചകൾ തുടരുന്നുണ്ടെങ്കിലും ആണവ പദ്ധതിയും ഉപരോധങ്ങളും ഉൾപ്പെടെയുള്ള പ്രധാന വിഷയങ്ങളിൽ ഇരുപക്ഷത്തിനും ഇടയിൽ ഇപ്പോഴും അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുകയാണ്. പരസ്പര അവിശ്വാസവും ചർച്ചകളുടെ പുരോഗതിക്ക് തടസമാകുന്നുവെന്നാണ് നയതന്ത്ര വൃത്തങ്ങൾ വിലയിരുത്തുന്നത്.
ട്രംപ് മുന്നോട്ടുവച്ച ആണവ നിരായുധീകരണ ആവശ്യങ്ങൾ ഉൾപ്പെടെയുള്ള സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ലെന്ന നിലപാടിലാണ് ഇറാൻ. വാഗ്ദാനങ്ങളേക്കാൾ പ്രവർത്തനങ്ങളെയാണ് ഇറാൻ വിലയിരുത്തുന്നതെന്ന് ചർച്ചകൾക്ക് നേതൃത്വം നൽകുന്ന ഇറാനിയൻ നേതാവ് മുഹമ്മദ് ബാഗർ ഗാലിബാഫ് വ്യക്തമാക്കി.
ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മയിൽ ബഗായിയുടെ വാക്കുകൾ പ്രകാരം സന്ദേശ കൈമാറ്റവും നയതന്ത്ര ചർച്ചകളും തുടരുന്നുണ്ടെങ്കിലും അന്തിമ ധാരണ രൂപപ്പെട്ടിട്ടില്ല. സമവായത്തിലൂടെ പരിഹാരം കണ്ടെത്തുന്നതിനേക്കാൾ കൂടുതൽ സമ്മർദ്ദം ചെലുത്തി ഇറാനെ വഴിപ്പെടുത്താനാണ് അമേരിക്ക ഇപ്പോഴും ശ്രമിക്കുന്നതെന്നും ഇറാനിയൻ വൃത്തങ്ങൾ ആരോപിക്കുന്നു.
അതേസമയം, വെടിനിർത്തൽ 60 ദിവസത്തേക്ക് നീട്ടുക, ഹുർമുസ് കടലിടുക്ക് ടോൾ രഹിതമായി തുറക്കുക, ആണവ പദ്ധതിയെക്കുറിച്ചുള്ള പുതിയ ചർച്ചകൾ ആരംഭിക്കുക, കടലിടുക്കിൽ സ്ഥാപിച്ച മൈനുകൾ നീക്കം ചെയ്യുക തുടങ്ങിയ നിർദേശങ്ങൾ അമേരിക്ക മുന്നോട്ടുവെച്ചിട്ടുണ്ട്. കൂടാതെ, ചില ഉപരോധങ്ങളിൽ ഇളവ് നൽകുന്നതും ഇറാനിയൻ എണ്ണ കയറ്റുമതിക്ക് കൂടുതൽ സൗകര്യം ഒരുക്കുന്നതും ചർച്ചകളുടെ ഭാഗമാണെന്നാണ് റിപ്പോർട്ടുകൾ.
സമാധാന കരാർ അന്തിമ ഘട്ടത്തിലാണെങ്കിലും ഇതുവരെ ഔദ്യോഗിക അംഗീകാരം ലഭിച്ചിട്ടില്ലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആഗോള ഊർജ വിപണിയെയും പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യങ്ങളെയും നേരിട്ട് ബാധിക്കുന്നതിനാൽ ലോകം ഈ ചർച്ചകളുടെ ഫലത്തിനായി കാത്തിരിക്കുകയാണ്.












































