ദുബൈ: സമാധാനപരമായ ആവശ്യങ്ങൾക്കായി പ്രവർത്തിക്കുന്ന ആണവനിലയങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ശക്തമായ അന്താരാഷ്ട്ര സംരക്ഷണ സംവിധാനങ്ങൾ രൂപീകരിക്കണമെന്ന് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി (ഐ.എ.ഇ.എ) ബോർഡ് ഓഫ് ഗവർണേഴ്‌സ് യോഗത്തിൽ യുഎഇ ആവശ്യപ്പെട്ടു. മെയ് 17-ന് യുഎഇയിലെ ബറക ആണവനിലയത്തിന് നേരെ ഉണ്ടായ ഡ്രോൺ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് രാജ്യം നിലപാട് ശക്തമായി അവതരിപ്പിച്ചത്.
ഊർജ-സുസ്ഥിരത കാര്യങ്ങൾക്കായുള്ള വിദേശകാര്യ അസിസ്റ്റന്റ് മന്ത്രി അബ്ദുല്ല ബലാൽ യോഗത്തിൽ യുഎഇയുടെ ഔദ്യോഗിക പ്രസ്താവന നടത്തി. സിവിലിയൻ ആവശ്യങ്ങൾക്കായി പ്രവർത്തിക്കുന്ന ആണവ അടിസ്ഥാനസൗകര്യങ്ങൾക്കെതിരായ ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭ ചാർട്ടറിന്റെയും ഗുരുതരമായ ലംഘനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഡ്രോൺ ആക്രമണത്തിന് പിന്നാലെ സാഹചര്യം സുതാര്യമായും ഉത്തരവാദിത്തത്തോടെയും കൈകാര്യം ചെയ്ത യുഎഇയുടെ നടപടികളെയും ഐ.എ.ഇ.എയുമായുള്ള അടുത്ത സഹകരണത്തെയും യോഗത്തിൽ പങ്കെടുത്ത അംഗരാജ്യങ്ങൾ അഭിനന്ദിച്ചു. ഈജിപ്ത്, ജോർദാൻ, മൊറോക്കോ, സൗദി അറേബ്യ എന്നീ രാജ്യങ്ങളുടെ അഭ്യർഥനപ്രകാരമാണ് വിഷയത്തിന്റെ ഗൗരവം പരിഗണിച്ച് അടിയന്തര യോഗം വിളിച്ചുചേർത്തത്.
ഇത്തരം ആക്രമണങ്ങൾ പരിസ്ഥിതിക്കും പൊതുസുരക്ഷയ്ക്കും പ്രാദേശിക സ്ഥിരതയ്ക്കും മാത്രമല്ല, ഭാവി തലമുറകൾക്കും ഗുരുതരമായ ഭീഷണി ഉയർത്തുന്നതാണെന്ന് യുഎഇ വ്യക്തമാക്കി. ആണവനിലയങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന ഏത് ആക്രമണവും ആഗോളതലത്തിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാമെന്നും മുന്നറിയിപ്പ് നൽകി.
അതേസമയം, ബറക ആണവനിലയം പൂർണമായും സുരക്ഷിതമാണെന്ന് യുഎഇ അധികൃതർ ആവർത്തിച്ചു. ആക്രമണത്തെ തുടർന്ന് റേഡിയേഷൻ ചോർച്ചയോ മറ്റ് സാങ്കേതിക തകരാറുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ നാശനഷ്ടങ്ങൾ സംഭവിച്ചില്ലെന്നത് ആക്രമണത്തിന്റെ ഗൗരവം കുറയ്ക്കുന്നില്ലെന്നും രാജ്യത്തിന്റെ പരമാധികാരത്തിനെതിരായ ഇത്തരം നടപടികൾ അംഗീകരിക്കാനാവില്ലെന്നും യുഎഇ വ്യക്തമാക്കി.
അന്താരാഷ്ട്ര നിയമങ്ങൾക്കും നയതന്ത്ര ചട്ടങ്ങൾക്കും അനുസൃതമായി ഇത്തരം ശത്രുതാപരമായ പ്രവർത്തനങ്ങൾക്കെതിരെ പ്രതികരിക്കാനുള്ള പൂർണ അവകാശം യുഎഇക്കുണ്ടെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
ഇതിനിടെ, ഐ.എ.ഇ.എ ഡയറക്ടർ ജനറൽ റാഫേൽ മരിയാനോ ഗ്രോസി അടുത്തിടെ യുഎഇ സന്ദർശിച്ച് ബറക ആണവനിലയം നേരിട്ട് വിലയിരുത്തുകയും ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. സമാധാനപരമായ ആണവോർജ്ജ ഉൽപാദന രംഗത്ത് അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നതിലുള്ള യുഎഇയുടെ പ്രതിബദ്ധത മാതൃകാപരമാണെന്നും യോഗത്തിൽ വിലയിരുത്തപ്പെട്ടു.













































