അബുദാബി / ഡമാസ്കസ്: സിറിയയുടെ തലസ്ഥാനമായ ഡമാസ്കസിലെ യുഎഇ എംബസിക്കും നയതന്ത്ര ഉദ്യോഗസ്ഥന്റെ വസതിക്കും നേരെയുണ്ടായ ആക്രമണശ്രമം യുഎഇ ശക്തമായി അപലപിച്ചു. എംബസി പരിസരത്ത് ഉണ്ടായ അക്രമപരമായ നീക്കങ്ങളും നാശനഷ്ടങ്ങൾ വരുത്താനുള്ള ശ്രമങ്ങളും രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
നയതന്ത്ര ദൗത്യങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് ആതിഥേയ രാജ്യത്തിന്റെ ഉത്തരവാദിത്വമാണെന്ന് യുഎഇ ഓർമ്മിപ്പിച്ചു. 1961-ലെ വിയന്ന കൺവെൻഷൻ പ്രകാരം എംബസികളും അവിടത്തെ ഉദ്യോഗസ്ഥരും പൂർണ സുരക്ഷ ലഭിക്കേണ്ടതുണ്ടെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള കർശന നടപടികൾ സ്വീകരിക്കണമെന്നും യുഎഇ സിറിയയോട് ആവശ്യപ്പെട്ടു.
സംഭവത്തിൽ ഉൾപ്പെട്ടവരെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സമഗ്രമായ അന്വേഷണം നടത്തണമെന്നും യുഎഇ നിർദേശിച്ചു. രാജ്യാന്തര ബന്ധങ്ങളുടെ പ്രതീകങ്ങളായ നയതന്ത്ര കാര്യാലയങ്ങൾക്കെതിരായ ഇത്തരം നീക്കങ്ങൾ ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്നും പ്രസ്താവനയിൽ പറഞ്ഞു.
ഇതിനിടെ, സംഭവത്തെക്കുറിച്ച് പ്രതികരിച്ച സിറിയൻ വിദേശകാര്യ മന്ത്രാലയം, നയതന്ത്ര മിഷനുകളെ ലക്ഷ്യമിട്ടുള്ള ഏതൊരു ആക്രമണവും തള്ളിക്കളയുന്നതായി അറിയിച്ചു. എംബസികളും നയതന്ത്ര സ്ഥാപനങ്ങളും രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിന്റെ അടയാളങ്ങളാണെന്നും അവ സംരക്ഷിക്കപ്പെടേണ്ടതാണെന്നും സിറിയ വ്യക്തമാക്കി.
ബഹ്റൈൻ പിന്തുണ പ്രഖ്യാപിച്ചു
ഡമാസ്കസിലെ യുഎഇ എംബസിക്കെതിരെ നടന്ന ആക്രമണശ്രമം ബഹ്റൈനും ശക്തമായി അപലപിച്ചു. രാജ്യാന്തര നിയമങ്ങളുടെ ഗുരുതര ലംഘനമാണ് ഈ സംഭവം എന്ന് ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
യുഎഇയുടെ ദേശീയ ചിഹ്നങ്ങളെ അപമാനിക്കുന്ന തരത്തിലുള്ള നടപടികൾ അംഗീകരിക്കാനാവില്ലെന്നും ബഹ്റൈൻ വ്യക്തമാക്കി. യുഎഇയോട് പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ച ബഹ്റൈൻ, നയതന്ത്ര സ്ഥാപനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം വീണ്ടും ചൂണ്ടിക്കാട്ടി.
മേഖലയുടെ സമാധാനത്തിനും സ്ഥിരതയ്ക്കും ഭീഷണിയാകുന്ന ഇത്തരം സംഭവങ്ങൾ തടയേണ്ടത് അനിവാര്യമാണെന്നും ആക്രമണത്തിന് പിന്നിലുള്ളവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ബഹ്റൈൻ ആവശ്യപ്പെട്ടു.














































