ദുബൈ: യു.എ.ഇയിൽ വരും ദിവസങ്ങളിൽ താപനില ഗണ്യമായി ഉയരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ജൂൺ 7 മുതൽ ‘അൽ തുറയ്യ’ സീസൺ ആരംഭിക്കുന്നതോടെയാണ് രാജ്യത്ത് വേനൽച്ചൂട് കൂടുതൽ ശക്തമാകുന്നതെന്ന് എമിറേറ്റ്സ് ജ്യോതിശാസ്ത്ര സൊസൈറ്റി ഡയറക്ടർ ബോർഡ് ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ അറിയിച്ചു.
ജൂൺ 7 മുതൽ ജൂൺ 19 വരെ നീണ്ടുനിൽക്കുന്ന 13 ദിവസത്തെ അൽ തുറയ്യ സീസൺ യു.എ.ഇയിലെ ചൂടേറിയ കാലഘട്ടങ്ങളിലൊന്നിന്റെ തുടക്കമായാണ് കണക്കാക്കപ്പെടുന്നത്. ഈ കാലയളവിൽ പകൽ സമയങ്ങളിലെ ശരാശരി താപനില 40 മുതൽ 43 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധർ വിലയിരുത്തുന്നു.
രാത്രി സമയങ്ങളിലും ചൂടിന് കാര്യമായ കുറവുണ്ടാകില്ല. ശരാശരി താപനില 28 മുതൽ 31 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കുമെന്നാണ് പ്രവചനം. ഇതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചൂടും ഈർപ്പവും ഒരുപോലെ വർധിക്കാൻ സാധ്യതയുണ്ട്.
അൽ തുറയ്യ സീസണിന് ശേഷം വേനൽക്കാലത്തിന്റെ അടുത്ത ഘട്ടങ്ങളായ അൽഡെബറാൻ, ജെമിനി, അൽ മർസം, അൽ കുലൈബിയീൻ സീസണുകളും തുടർന്നെത്തും. ഈ കാലയളവിൽ കടുത്ത ചൂടിനൊപ്പം അന്തരീക്ഷത്തിലെ ഈർപ്പനിരക്കും ഉയരും. പ്രത്യേകിച്ച് ജൂലൈ, ആഗസ്റ്റ് മാസങ്ങളാണ് യു.എ.ഇയിലെ വേനൽക്കാലത്തിന്റെ ഏറ്റവും കഠിനമായ ഘട്ടമായി കണക്കാക്കപ്പെടുന്നത്.
കടുത്ത ചൂടും ഉയർന്ന ഈർപ്പവും കാരണം പുറം ജോലികളിൽ ഏർപ്പെടുന്നവർ പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്നു. ആവശ്യത്തിന് വെള്ളം കുടിക്കുക, നേരിട്ടുള്ള സൂര്യപ്രകാശം ഒഴിവാക്കുക, ഉച്ചസമയങ്ങളിൽ പുറം പ്രവർത്തനങ്ങൾ പരിമിതപ്പെടുത്തുക തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ടെന്നും അധികൃതർ ഓർമ്മിപ്പിച്ചു.
ആഗസ്റ്റ് അവസാനത്തോടെ സുഹൈൽ സീസൺ ആരംഭിക്കുന്നതോടെ താപനില ക്രമേണ കുറയുകയും കാലാവസ്ഥയിൽ ആശ്വാസം അനുഭവപ്പെടുകയും ചെയ്യുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.













































