അബൂദബി: തിങ്കളാഴ്ച ഇറാനിൽ നിന്ന് വിക്ഷേപിച്ച 12 ബാലിസ്റ്റിക് മിസൈലുകളും 2 ക്രൂസ് മിസൈലുകളും 19 ഡ്രോണുകളും യു.എ.ഇയുടെ വ്യോമപ്രതിരോധ സംവിധാനം വിജയകരമായി തടഞ്ഞതായി അധികൃതർ അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ പരിക്കേറ്റവരുടെ എണ്ണം 221 ആയി ഉയർന്നു. എന്നാൽ പുതിയ മരണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഫുജൈറയിൽ ‘ഡു’ ടെലികമ്മ്യൂണിക്കേഷൻസ് കമ്പനിയുടെ കെട്ടിടത്തെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം നടന്നതായി അധികൃതർ സ്ഥിരീകരിച്ചു. ആളപായമൊന്നും ഉണ്ടായിട്ടില്ല.
ഇതിനിടെ, അബൂദബിയിലെ മുസഫ പ്രദേശത്തെ ഐകാഡ് മേഖലയിലെ റനീൻ സിസ്റ്റംസ് കമ്പനിയിൽ വ്യോമ പ്രതിരോധത്തിനിടെ വീണ അവശിഷ്ടങ്ങൾ മൂലം ഒരു ഘാന പൗരന് ചെറിയ പരിക്ക് പറ്റിയതായും റിപ്പോർട്ട് ചെയ്തു.
ഇറാൻ ആക്രമണങ്ങൾ ആരംഭിച്ചതിനുശേഷം ഇതുവരെ യു.എ.ഇ 519 ബാലിസ്റ്റിക് മിസൈലുകളും 26 ക്രൂസ് മിസൈലുകളും 2210 ഡ്രോണുകളും തടഞ്ഞതായി UAE Ministry of Defence അറിയിച്ചു.
ജനങ്ങൾ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും അഭ്യൂഹങ്ങളും സ്ഥിരീകരിക്കാത്ത വാർത്തകളും പ്രചരിപ്പിക്കരുതെന്നും അധികൃതർ അഭ്യർത്ഥിച്ചു.









































