സാമൂഹിക മൂല്യങ്ങളും മാധ്യമ മാനദണ്ഡങ്ങളും ലംഘിച്ച് ലൈവ് വീഡിയോ ചിത്രീകരിച്ച രണ്ടുപേർക്കെതിരെയാണ് നാഷണൽ മീഡിയ അതോറിറ്റിയുടെ കർശന നടപടി.
അബുദാബി:ലൈവ് സംപ്രേക്ഷണത്തിനിടെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തുകയും മാധ്യമ നിബന്ധനകൾ ലംഘിക്കുകയും ചെയ്ത സംഭവത്തിൽ യുഎഇ നാഷണൽ മീഡിയ അതോറിറ്റി (എൻഎംഎ) നടപടി സ്വീകരിച്ചു. ഒരു കണ്ടന്റ് ക്രിയേറ്ററുടെ പബ്ലിസിറ്റി പെർമിറ്റ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്ത അതോറിറ്റി, സംഭവത്തിൽ ഉൾപ്പെട്ട രണ്ടാമത്തെയാൾക്കെതിരെയും നിയമനടപടികൾ ആരംഭിച്ചു.
യുഎഇയുടെ സാംസ്കാരിക മൂല്യങ്ങൾക്കും പൊതുമര്യാദകൾക്കും നിരക്കാത്ത രീതിയിൽ സോഷ്യൽ മീഡിയ വഴി ലൈവ് വീഡിയോ ചെയ്തവർക്കെതിരെയാണ് യുഎഇ നാഷണൽ മീഡിയ അതോറിറ്റി കർശന നടപടിയെടുത്തത്. ചട്ടലംഘനം നടത്തിയ ഒരു ക്രിയേറ്ററുടെ ലൈസൻസ് അടിസ്ഥാനമാക്കിയുള്ള പെർമിറ്റ് മൂന്ന് മാസത്തേക്ക് താൽക്കാലികമായി റദ്ദാക്കിയതായി അധികൃതർ വ്യക്തമാക്കി.
കൂടുതൽ കാഴ്‌ചക്കാരെയും (Views) പബ്ലിസിറ്റിയും നേടുന്നതിനായി രാജ്യത്തിന്റെ പാരമ്പര്യത്തെയോ പൊതുമൂല്യങ്ങളെയോ അവഹേളിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങൾ നിർമ്മിക്കുന്നത് അനുവദിക്കില്ലെന്ന് അതോറിറ്റി മുന്നറിയിപ്പ് നൽകി. ഡിജിറ്റൽ മാധ്യമങ്ങളിൽ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളും സ്ഥാപനങ്ങളും രാജ്യത്തെ നിലവിലുള്ള മാധ്യമ നിയമങ്ങൾ കർശനമായി പാലിക്കാൻ ബാധ്യസ്ഥരാണ്.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഇത്തരം ലംഘനങ്ങൾ ആവർത്തിച്ചാൽ കൂടുതൽ കടുത്ത നിയമനടപടികളും പെർമിറ്റുകൾ എന്നെന്നേക്കുമായി റദ്ദാക്കുന്നതുൾപ്പെടെയുള്ള ശിക്ഷാനടപടികളും ഉണ്ടാകുമെന്ന് അധികൃതർ ഓര്മ്മിപ്പിച്ചു. പൊതുസമൂഹത്തിന്റെ സുരക്ഷയും സാംസ്കാരിക നിലവാരവും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഡിജിറ്റൽ മേഖലയിൽ നിരീക്ഷണം ശക്തമാക്കിയിരിക്കുന്നത്.










