ജനക്ഷേമവും വികസനവുമാണ് രാജ്യത്തിന്റെ പ്രധാന ലക്ഷ്യമെന്ന് നേതാക്കൾ വ്യക്തമാക്കി.
അബുദാബി : യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ അജ്മാൻ കിരീടാവകാശി ശൈഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമിയുമായി അബുദാബിയിൽ കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്ച നടന്ന മജ്‌ലിസിൽ രാജ്യത്തിന്റെ വിവിധ വികസന മുൻഗണനകളും പൗരന്മാരുടെ ക്ഷേമവുമായി ബന്ധപ്പെട്ട വിഷയങ്ങളും ഇരുനേതാക്കളും ദീർഘമായി ചർച്ച ചെയ്തു.
രാജ്യത്തിന്റെ ഏത് വികസന കാഴ്ചപ്പാടിന്റെയും കേന്ദ്രബിന്ദു യുഎഇ പൗരന്മാരുടെ സുരക്ഷിതത്വവും ക്ഷേമവുമാണെന്ന് യോഗത്തിൽ ശൈഖ് മുഹമ്മദും ശൈഖ് അമ്മാറും അടിവരയിട്ടു പറഞ്ഞു. ഫെഡറൽ ഭരണകൂടവും വിവിധ എമിറേറ്റുകളും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കുന്നതിനും പൗരന്മാരുടെ ജീവിതനിലവാരം ഉയർത്തുന്നതിനുമുള്ള പദ്ധതികൾ യോഗത്തിൽ വിലയിരുത്തപ്പെട്ടു.
അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ, ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ലഫ്റ്റനന്റ് ജനറൽ ശൈഖ് സൈഫ് ബിൻ സായിദ് അൽ നഹ്‌യാൻ, പ്രസിഡൻഷ്യൽ കോർട്ട് ഫോർ സ്‌പെഷ്യൽ അഫയേഴ്‌സ് ഡെപ്യൂട്ടി ചെയർമാൻ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ, സഹിഷ്ണുതാ സഹവർത്തിത്വ മന്ത്രി ശൈഖ് നഹ്‌യാൻ ബിൻ മുബാറക് അൽ നഹ്‌യാൻ തുടങ്ങിയ പ്രമുഖ ഭരണാധികാരികളും ഉയർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള പൗരന്മാരും വിശിഷ്ടാതിഥികളും പങ്കെടുത്ത മജ്‌ലിസ്, ഭരണാധികാരികളും ജനങ്ങളും തമ്മിലുള്ള സൗഹൃദബന്ധത്തിന്റെ ഉദാഹരണമായി മാറി.
















