സൂര്യവംശിയുടെ ബാറ്റിംഗ് കണ്ട് അമ്പരന്ന് ക്രിക്കറ്റ് ലോകം; താരത്തെ പ്രശംസിച്ച് സ്റ്റുവർട്ട് ബ്രോഡും ബട്ലറും.
മുംബൈ: ഐപിഎൽ 2026 സീസണിൽ ക്രിക്കറ്റ് ലോകത്തെ ഒന്നടങ്കം അമ്പരപ്പിക്കുന്നത് ഒരു പതിനഞ്ചുകാരനാണ് – വൈഭവ് സൂര്യവംശി. രാജസ്ഥാൻ റോയൽസ് വെറും 1.1 കോടി രൂപയ്ക്ക് ടീമിലെത്തിച്ച ഈ ബാലൻ ഇന്ന് ടൂർണമെന്റിലെ ഏറ്റവും മൂല്യമുള്ള വിക്കറ്റുകളിൽ ഒന്നായി മാറിയിരിക്കുന്നു. എന്നാൽ വൈഭവിനെ ടീമിലെത്തിച്ചത് കേവലം ഒരു ഭാഗ്യപരീക്ഷണമല്ലെന്നും, താരത്തിനായി 10 കോടി രൂപ വരെ മാറ്റിവയ്ക്കാൻ താൻ തയാറായിരുന്നുവെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് രാജസ്ഥാൻ റോയൽസ് ഡയറക്ടർ സുബിൻ ബറൂച്ച.
റൺവേട്ടയിൽ ഒന്നാമൻ; റെക്കോർഡുകൾ തകർത്ത് മുന്നോട്ട്
സീസണിൽ ഇതുവരെ ഒമ്പത് ഇന്നിങ്സുകളിൽ നിന്ന് 400 റൺസുമായി റൺവേട്ടക്കാരുടെ പട്ടികയിൽ രണ്ടാമതാണ് വൈഭവ്. ഈ സീസണിൽ 400 റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന റെക്കോർഡും ഈ കൗമാരക്കാരൻ സ്വന്തമാക്കി. 238.09 എന്ന അവിശ്വസനീയമായ സ്ട്രൈക്ക് റേറ്റിൽ ബാറ്റ് ചെയ്യുന്ന വൈഭവ്, സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ നേടിയ തകർപ്പൻ സെഞ്ചുറിയോടെ തന്റെ വരവറിയിച്ചു കഴിഞ്ഞു.
ബ്രോഡിന്റെ പ്രവചനം: മുംബൈ ഇന്ത്യൻസിലേക്ക് ചേക്കേറുമോ?
രാജസ്ഥാൻ റോയൽസിന്റെ സ്കൗട്ടിംഗ് സംവിധാനത്തെ പുകഴ്ത്തുമ്പോഴും, ഇംഗ്ലണ്ട് മുൻ പേസർ സ്റ്റുവർട്ട് ബ്രോഡ് പങ്കുവെച്ച ഒരു ആശങ്ക ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. ഇത്രയും ചെറിയ പ്രായത്തിൽ ഒരാളെ ടീമിലെത്തിക്കുമ്പോൾ അയാളെ ദീർഘകാലം നിലനിർത്തുക എന്നത് വലിയ വെല്ലുവിളിയാണെന്ന് ബ്രോഡ് ചൂണ്ടിക്കാട്ടുന്നു.
“അവന് 13-14 വയസ്സുള്ളപ്പോൾ തന്നെ ഇത്തരമൊരു വലിയ വേദിയിലേക്ക് കൊണ്ടുവന്നത് വിചിത്രമായി തോന്നിയിരുന്നു. നിങ്ങൾക്ക് അവനുമായി 10 വർഷത്തെ കരാറുണ്ടാക്കാൻ കഴിയില്ലല്ലോ. അടുത്ത ലേലത്തിൽ മുംബൈ ഇന്ത്യൻസിനെപ്പോലൊരു ടീം വൈഭവിനെ റാഞ്ചാൻ സാധ്യതയുണ്ട്,” ‘ഫോർ ദി ലവ് ഓഫ് ക്രിക്കറ്റ്’ പോഡ്‌കാസ്റ്റിൽ ബ്രോഡ് പറഞ്ഞു. താരത്തിന് ടീമിൽ ഉറപ്പുകൾ നൽകിയില്ലെങ്കിൽ മറ്റ് വലിയ ഫ്രാഞ്ചൈസികൾ ലേലത്തിലൂടെ അവനെ സ്വന്തമാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.
ഗെയ്‌ലിനെപ്പോലെ ഭയമില്ലാത്തവൻ: ജോസ് ബട്ലർ
നിലവിൽ ഗുജറാത്ത് ടൈറ്റൻസിനായി കളിക്കുന്ന മുൻ രാജസ്ഥാൻ താരം ജോസ് ബട്ലറും വൈഭവിനെ പുകഴ്ത്താൻ വാക്കുകൾ പിശുക്കിയില്ല. “ക്രിസ് ഗെയ്‌ലിനെയും സേവാഗിനെയും പോലെ ഭയമില്ലാത്ത ബാറ്റിംഗാണ് വൈഭവിന്റേത്. ബുമ്രയെയും ഹേസൽവുഡിനെയും പോലുള്ള ലോകോത്തര ബോളർമാരെ ആദ്യ പന്തിൽ തന്നെ സിക്സറിന് പറത്താൻ അവന് ഭയമില്ല. വൈഭവ് ബാറ്റ് ചെയ്യുമ്പോൾ മാത്രം ടിവി ഓൺ ചെയ്യാൻ എനിക്ക് തോന്നാറുണ്ട്, അത്രയും ആവേശകരമാണത്,” ബട്ലർ പറഞ്ഞു.










