ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ (IPL) ഐതിഹാസികമായ ഒരു നാഴികക്കല്ല് കൂടി പിന്നിട്ട് മലയാളി താരം സഞ്ജു സാംസൺ. ഐപിഎല്ലിൽ 5000 റൺസ് തികയ്ക്കുന്ന പത്താമത്തെ താരം എന്ന പെരുമയിലേക്കാണ് സഞ്ജു എത്തിയത്. ഞായറാഴ്ച ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിലാണ് സഞ്ജു ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്.
റൺവേട്ടയിൽ മാത്രമല്ല, വേഗതയുടെ കാര്യത്തിലും സഞ്ജു പുതിയ റെക്കോർഡ് കുറിച്ചു. ഏറ്റവും കുറഞ്ഞ പന്തുകളിൽ നിന്നും 5000 റൺസ് തികയ്ക്കുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡാണ് സഞ്ജു സ്വന്തം പേരിലാക്കിയത്. 3555 പന്തുകളിൽ നിന്നാണ് സഞ്ജു ഈ നേട്ടത്തിലെത്തിയത്. ഇതിഹാസ താരം സുരേഷ് റെയ്‌നയുടെ (3620 പന്തുകൾ) റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്.
റെക്കോർഡുകളുടെ കളിത്തട്ടിൽ സഞ്ജു
ലോക ക്രിക്കറ്റിലെ തന്നെ കരുത്തരായ എ.ബി ഡിവില്ലിയേഴ്സ് (3288 പന്തുകൾ), ഡേവിഡ് വാർണർ (3554 പന്തുകൾ) എന്നിവർ മാത്രമാണ് വേഗതയുടെ കാര്യത്തിൽ ഇനി സഞ്ജുവിന് മുന്നിലുള്ളത്. 180 ഇന്നിങ്സുകളിൽ നിന്നാണ് സഞ്ജു ഈ സുവർണ്ണ നേട്ടം കൈവരിച്ചത്. ഇന്നിങ്സുകളുടെ കണക്കെടുത്താൽ 130 ഇന്നിങ്സുകളിൽ നിന്നും 5000 റൺസ് തികച്ച കെ.എൽ രാഹുലാണ് ഒന്നാമത്.
ഐപിഎല്ലിൽ 5000 റൺസ് തികച്ച പ്രധാന താരങ്ങൾ:
- വിരാട് കോലി (8989 റൺസ്)
- രോഹിത് ശർമ (7183 റൺസ്)
- ശിഖർ ധവാൻ (6769 റൺസ്)
- ഡേവിഡ് വാർണർ (6565 റൺസ്)
- സഞ്ജു സാംസൺ (5008 റൺസ്)
നേട്ടത്തിന് പിന്നാലെ മടക്കം
റെക്കോർഡ് നേട്ടം കൈവരിച്ചെങ്കിലും ഈ മത്സരത്തിൽ വലിയ സ്കോർ കണ്ടെത്താൻ സഞ്ജുവിനായില്ല. 15 പന്തുകളിൽ നിന്നും 11 റൺസ് എടുത്തു നിൽക്കെ കഗീസോ റബാദയുടെ പന്തിൽ വിക്കറ്റ് കീപ്പർ ജോസ് ബട്‍ലർക്ക് ക്യാച്ച് നൽകി സഞ്ജു പുറത്താവുകയായിരുന്നു. ചെന്നൈ സൂപ്പർ കിങ്സിനായി ബാറ്റിംഗിനിറങ്ങിയ സഞ്ജു ടീമിന് മികച്ച തുടക്കം നൽകാൻ ശ്രമിക്കുന്നതിനിടെയാണ് പുറത്തായത്.
നിലവിൽ ഐപിഎൽ ചരിത്രത്തിൽ 5000 റൺസ് ക്ലബ്ബിലെത്തുന്ന പത്താമത്തെ താരവും മലയാളി ക്രിക്കറ്റിന്റെ അഭിമാനവുമായ സഞ്ജുവിന്റെ ഈ നേട്ടം കായിക ലോകം വലിയ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. വരും മത്സരങ്ങളിൽ കൂടുതൽ റൺസ് അടിച്ചുകൂട്ടി തന്റെ സ്ഥാനം മെച്ചപ്പെടുത്താനുളള അവസരവും സഞ്ജുവിന് മുന്നിലുണ്ട്.














































