ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ രൂപീകരണത്തെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വത്തിനിടെ, വിടുതലൈ ചിരുതൈകൾ കച്ചി (വി.സി.കെ) തമിഴക വെട്രി കഴകം (ടി.വി.കെ)ക്കെതിരെ സമ്മർദ്ദം ശക്തമാക്കി. ഭൂരിപക്ഷം നേടുന്നതിൽ നിർണായകമായ രണ്ടു സീറ്റുകളുടെ പിന്തുണ കൈവശമുള്ള വി.സി.കെ, കടുത്ത നിബന്ധനകളോടെയാണ് പിന്തുണക്ക് മുന്നോട്ട് വന്നിരിക്കുന്നത്.
വി.സി.കെ അധ്യക്ഷൻ തോൾ തിരുമാവളവൻ ഉപമുഖ്യമന്ത്രി സ്ഥാനം, ഒരു അധിക മന്ത്രിസ്ഥാനം എന്നിവ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ രണ്ട് മണ്ഡലങ്ങളിൽ വിജയിച്ച ജോസഫ് വിജയ് രാജിവെക്കുന്ന സീറ്റിൽ മത്സരിക്കാൻ അവസരം നൽകണമെന്നും അവർ ആവശ്യപ്പെടുന്നു.
ഇതോടൊപ്പം, ലോക്‌സഭ അംഗമായ തിരുമാവളവൻ സ്ഥാനം ഒഴിയുകയാണെങ്കിൽ ആ സീറ്റിൽ വി.സി.കെ വിജയിക്കാൻ ടി.വി.കെ സഹായിക്കണമെന്നും ആവശ്യപ്പെടുന്നു. ജാതി-മത വിവേചനങ്ങൾക്കെതിരെ പ്രത്യേക നിയമം കൊണ്ടുവരണം, ദുരഭിമാനക്കൊല ക്രിമിനൽ കുറ്റമാക്കണം തുടങ്ങിയ സാമൂഹിക ആവശ്യങ്ങളും വി.സി.കെ മുന്നോട്ടുവെക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
234 അംഗങ്ങളുള്ള നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകൾ ആവശ്യമാണ്. ടി.വി.കെ 108 സീറ്റുകൾ നേടിയെങ്കിലും ഇപ്പോൾ കോൺഗ്രസ്, സി.പി.ഐ, സി.പി.എം എന്നിവയുടെ പിന്തുണയോടെ 116 എം.എൽ.എമാരുടെ പിന്തുണ മാത്രമാണ് ഉറപ്പാക്കിയിരിക്കുന്നത്. വി.സി.കെയുടെ തീരുമാനം ഇതുവരെ വ്യക്തമല്ല.
വി.സി.കെയുടെ അന്തിമ തീരുമാനം ഇന്ന് പുറത്തുവരുമെന്നാണ് സൂചന. ദലിത് അവകാശങ്ങളുമായി ബന്ധപ്പെട്ട ദീർഘകാല ആവശ്യങ്ങൾ മുൻനിർത്തിയാണ് പാർട്ടി സമ്മർദം ശക്തമാക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
അതേസമയം, ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ടി.വി.കെയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കാത്തതും വിവാദങ്ങൾക്ക് ഇടയാക്കുന്നുണ്ട്. ഗവർണറുടെ ഇടപെടലിലൂടെ രാഷ്ട്രീയ നീക്കങ്ങൾ മാറ്റാൻ ശ്രമമുണ്ടെന്നാരോപണങ്ങളും ഉയരുന്നുണ്ട്.
ഇതിനിടെ, ഡി.എം.കെയും എ.ഐ.എ.ഡി.എം.കെയും തമ്മിൽ സർക്കാർ രൂപീകരണ സാധ്യതകൾ അന്വേഷിക്കുന്നുവെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിട്ടുണ്ട്.
തമിഴ്നാട്ടിലെ അധികാര പോരാട്ടത്തിൽ വി.സി.കെയുടെ തീരുമാനം നിർണായകമായി മാറിയിരിക്കുകയാണ്.








































