ന്യൂഡൽഹി: ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്ന ‘നാരിശക്തി വന്ദൻ അധിനിയം’ ബില്ലിന് കേന്ദ്ര മന്ത്രിസഭ അനുമതി നൽകി. ഇതിനൊപ്പം ലോക്സഭയിലെയും നിയമസഭകളിലെയും സീറ്റുകളുടെ എണ്ണം വർധിപ്പിക്കുന്ന ഡീലിമിറ്റേഷൻ ബില്ലിനും അംഗീകാരം ലഭിച്ചു.
ഈ ഭരണഘടനാ ഭേദഗതി വെറും നിയമനിർമ്മാണ നടപടിയല്ലെന്നും രാജ്യത്തെ കോടിക്കണക്കിന് സ്ത്രീകളുടെ ആഗ്രഹങ്ങളുടെ പ്രതിഫലനമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ബില്ലിന് രാജ്യവ്യാപക പിന്തുണ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം വിവിധ പത്രങ്ങളിൽ ലേഖനങ്ങളും എഴുതിയിട്ടുണ്ട്.
സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നതനുസരിച്ച്, നിലവിൽ പ്രഖ്യാപിച്ച സെൻസസ് ഡാറ്റയ്ക്ക് പകരം 2011ലെ സെൻസസ് ഡാറ്റ ഉപയോഗിച്ച് വനിതാ സംവരണം വേഗത്തിലാക്കാനാണ് പദ്ധതി. പുതിയ നിർദേശപ്രകാരം ലോക്സഭയിലെ സീറ്റുകളുടെ എണ്ണം നിലവിലെ 543ൽ നിന്ന് 816 ആയി ഉയർത്തും. ഇതിൽ 273 സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസങ്ങളിൽ വിവിധ പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി സർക്കാരിന്റെ നിലപാട് വിശദീകരിച്ചിരുന്നു. എന്നാൽ കോൺഗ്രസ് ഉൾപ്പെടെയുള്ള ചില പ്രതിപക്ഷ പാർട്ടികൾ ബില്ലിന്റെ കരട് രൂപം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ചർച്ചകളിൽ നിന്ന് വിട്ടുനിന്നു.
കോൺഗ്രസ് പ്രവർത്തക സമിതി വെള്ളിയാഴ്ച യോഗം ചേർന്ന് വിഷയത്തിൽ പാർട്ടിയുടെ ഔദ്യോഗിക നിലപാട് തീരുമാനിക്കും. നിർദേശിച്ച ഭേദഗതികളുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ വ്യക്തമാക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെ പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജുവിനോട് ആവശ്യപ്പെട്ടു.





































