ഫുജൈറ: യു.എ.ഇയിലെ ജലസുരക്ഷ ശക്തിപ്പെടുത്തുന്നതിനായി ഫുജൈറ തുറമുഖത്തിന് സമീപം വമ്പൻ കടൽജല ശുദ്ധീകരണ പ്ലാൻറ് നിർമിക്കുന്നു. ഏകദേശം 100 കോടി ദിർഹം ചെലവിൽ നിർമ്മിക്കുന്ന പ്ലാൻറിന് പ്രതിദിനം 60 മില്യൺ ഗാലൻ ജലം ഉൽപ്പാദിപ്പിക്കാനുള്ള ശേഷിയുണ്ടാകും.
മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സ് പ്രദർശനത്തോടനുബന്ധിച്ച് എൻ.എം.ഡി.സി ഇൻഫ്രായും ലാൻറാനിയ ആഗസും തമ്മിലാണ് നിർമാണ കരാർ ഒപ്പുവെച്ചത്. എൻ.എം.ഡി.സി ഇൻഫ്രാ സി.ഇ.ഒ എൻജിനീയർ മുഹമ്മദ് അൽ ഷെഗിയും ലാൻറാനിയ സി.ഇ.ഒ പെഡ്രോ അൽമാർഗോയും കരാറിൽ ഒപ്പുവച്ചു.
അതി നൂതന റിവേഴ്‌സ് ഓസ്‌മോസിസ് (RO) സാങ്കേതിക വിദ്യ ഉപയോഗിച്ചായിരിക്കും പ്ലാൻറ് നിർമ്മിക്കുക. യു.എ.ഇയിലെ വടക്കൻ എമിറേറ്റുകളിലേക്കുള്ള ജലവിതരണം ശക്തിപ്പെടുത്തുന്നതിനൊപ്പം രാജ്യത്തിന്റെ ദീർഘകാല ജലസുരക്ഷ ലക്ഷ്യങ്ങൾ പിന്തുണക്കുന്നതാണ് പദ്ധതിയുടെ പ്രധാന ഉദ്ദേശ്യം.
പ്ലാൻറിന് 18 മണിക്കൂർ ഉൽപ്പാദനത്തിന് തുല്യമായ ജല സംഭരണ ശേഷിയുണ്ടാകും. പൊതു-സ്വകാര്യ പങ്കാളിത്ത (PPP) മാതൃകയിൽ ഇത്തിഹാദ് വാട്ടർ ആൻഡ് ഇലക്ട്രിസിറ്റി നടപ്പാക്കുന്ന രണ്ടാമത്തെ പദ്ധതിയാണിത്. മുൻപ് നഖയിൽ നിർമിച്ച പ്ലാൻറിന് ഉയർന്ന ഉൽപ്പാദന ശേഷിയുണ്ടായിരുന്നു.
പദ്ധതി പൂർത്തിയാക്കാൻ ഏകദേശം 30 മാസം സമയം അനുവദിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ആദ്യ ഘട്ടത്തിൽ ഭാഗിക ശേഷിയോടെ പ്രവർത്തനം ആരംഭിച്ച് പിന്നീട് പൂർണ ശേഷിയായ 60 മില്യൺ ഗാലനിലേക്ക് ഉയർത്തും.
പ്ലാൻറ് പൂർണമായും പ്രവർത്തനക്ഷമമായാൽ ഫുജൈറയിലെയും സമീപ പ്രദേശങ്ങളിലെയും വീടുകൾ, ബിസിനസ് സ്ഥാപനങ്ങൾ, വ്യവസായ മേഖലകൾ എന്നിവക്ക് പീക്ക് സമയങ്ങളിലും തടസ്സമില്ലാത്ത ജലവിതരണം ഉറപ്പാക്കാനാകും.
ഊർജ കാര്യക്ഷമതയും പരിസ്ഥിതി സൗഹൃദതയും മുൻനിർത്തിയുള്ള ഈ പദ്ധതി യു.എ.ഇയുടെ ജലവിതരണ മേഖലയിൽ വലിയ മുന്നേറ്റമായി വിലയിരുത്തപ്പെടുന്നു.







































