കേരളത്തിൽ യുഡിഎഫ് നേടിയ വൻ മുന്നേറ്റത്തിന് പിന്നിൽ സതീശന്റെ കരുത്തുറ്റ നേതൃത്വമാണെന്ന് പ്രവാസി നേതാക്കൾ.
ദുബായ്: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ ഉജ്ജ്വല വിജയത്തിന് പിന്നാലെ, മുഖ്യമന്ത്രി പദത്തിലേക്ക് വി.ഡി. സതീശൻ വരണമെന്ന ആവശ്യവുമായി വിദേശത്തെ കോൺഗ്രസ് നേതാക്കൾ രംഗത്ത്. ദുബായിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് വി.ഡി. സതീശനെ പിന്തുണയ്ക്കുന്ന കോൺഗ്രസ് നേതാക്കൾ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.
സംസ്ഥാനത്ത് ഐക്യജനാധിപത്യ മുന്നണി ഒറ്റക്കെട്ടായി പൊരുതിയതിനാലാണ് 102 സീറ്റുകൾ എന്ന മാന്ത്രിക സംഖ്യയിൽ എത്താൻ സാധിച്ചതെന്ന് നേതാക്കൾ വിലയിരുത്തി. ഈ വിജയത്തിന് പിന്നിൽ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ സതീശൻ ഉയർത്തിയ രാഷ്ട്രീയ നിലപാടുകളും അദ്ദേഹത്തിന്റെ നേതൃപാഠവവും നിർണായക പങ്കുവഹിച്ചുവെന്ന് വാർത്താസമ്മേളനത്തിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി.

‘ജനവികാരം സതീശന് അനുകൂലം’
വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കണമെന്നത് കേരളത്തിലെ പൊതുസമൂഹത്തിന്റെയും യുഡിഎഫ് പ്രവർത്തകരുടെയും ആഗ്രഹമാണെന്ന് നേതാക്കൾ പറഞ്ഞു. ജനങ്ങളുടെ ഈ അഭിലാഷം പരിഗണിച്ച് കോൺഗ്രസ് ഹൈക്കമാൻഡ് ഉചിതമായ തീരുമാനം കൈക്കൊള്ളണമെന്നും അവർ ആവശ്യപ്പെട്ടു. സതീശൻ മുന്നോട്ടുവെച്ച കൃത്യമായ രാഷ്ട്രീയ നിലപാടുകൾക്ക് ലഭിച്ച വലിയ ജനപിന്തുണയാണ് ഇത്തവണത്തെ ചരിത്ര വിജയം സാധ്യമാക്കിയതെന്നാണ് നേതാക്കളുടെ പക്ഷം.
പ്രവചനം യാഥാർത്ഥ്യമായി
നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നൂറിലധികം സീറ്റുകൾ നേടുമെന്ന് സതീശൻ ആദ്യമായി ആത്മവിശ്വാസത്തോടെ പ്രഖ്യാപിച്ചത് യുഎഇയിൽ വെച്ചായിരുന്നു. അദ്ദേഹം നടത്തിയ ആ പ്രവചനം ഇപ്പോൾ അക്ഷരംപ്രതി യാഥാർത്ഥ്യമായതിൽ പ്രവാസി കോൺഗ്രസ് പ്രവർത്തകർ വലിയ അഭിമാനം പ്രകടിപ്പിച്ചു. സതീശന്റെ ആത്മവിശ്വാസവും കൃത്യമായ ആസൂത്രണവുമാണ് മുന്നണിയെ ഈ നിലയിലേക്ക് എത്തിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.
വാർത്താസമ്മേളനത്തിൽ നദീർ കാപ്പാട്, നാസർ അൽദാന, രാജി എസ് നായർ (കൊല്ലം), മുനീർ കുമ്പ്ല, ഷാജി കാസ്മി, സാദിഖ് ചാവക്കാട്, വി. ബാബു രാജ്, പ്രദീപ് കോശി തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുത്തു. മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള ചർച്ചകൾ സജീവമാകുന്നതിനിടെ, പ്രവാസി സംഘടനകളുടെയും നേതാക്കളുടെയും ഈ പരസ്യ നിലപാട് പാർട്ടി നേതൃത്വത്തിന് മേൽ രാഷ്ട്രീയ സമ്മർദ്ദം വർധിപ്പിക്കുമെന്നാണ് കരുതപ്പെടുന്നത്.













































