ദുബായ്: സമരഭരിതമായ രാഷ്ട്രീയജീവിതത്തിലൂടെ കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ ചരിത്രത്തിൽ മായാത്ത മുദ്ര പതിപ്പിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്ചുതാനന്ദനെ അനുസ്മരിച്ച് ദുബായിൽ അനുസ്മരണയോഗം സംഘടിപ്പിച്ചു.
സിപിഐ എം നേതാവ് പി. ജരാജൻ അനുസ്മരണപ്രഭാഷണം നടത്തി. എട്ട് പതിറ്റാണ്ടോളം നീണ്ട വി.എസിന്റെ പൊതുജീവിതം ഓരോ പൊതുപ്രവർത്തകനും മാതൃകയാക്കേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. കുട്ടനാട്ടിലെ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനായി തുടക്കകാലത്ത് പ്രവർത്തിച്ച വി.എസ്., സാധാരണ ജനങ്ങൾക്ക് എളുപ്പം മനസ്സിലാകുന്ന രീതിയിൽ തന്റെ പ്രസംഗശൈലി രൂപപ്പെടുത്തിയതും പിന്നീട് അതിനെ ജനകീയ രാഷ്ട്രീയത്തിന്റെ ശക്തമായ ആയുധമാക്കി മാറ്റിയതും അദ്ദേഹം അനുസ്മരിച്ചു.
പതിനേഴാം വയസ്സിൽ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായ വി.എസ്. അച്ചുതാനന്ദൻ, 1964-ൽ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ദേശീയ കൗൺസിലിൽ നിന്ന് ഇറങ്ങിവന്ന് സിപിഐ എം രൂപീകരിച്ച 32 നേതാക്കളിൽ ഒരാളായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുന്നപ്ര-വയലാർ സമരകാലത്ത് അറസ്റ്റിലായി ക്രൂരമർദനമേറ്റതും, ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോൾ എ.കെ.ജി.യെപ്പോലെ തന്നെ ജയിലിലായിരുന്നതും അദ്ദേഹത്തിന്റെ പോരാട്ടജീവിതത്തിന്റെ ഭാഗമാണെന്നും പറഞ്ഞു.
പ്രതിപക്ഷ നേതാവായും മുഖ്യമന്ത്രിയായും പ്രവർത്തിച്ച കാലഘട്ടങ്ങളിൽ സാധാരണ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണ് വി.എസ്. നേതൃത്വം നൽകിയതെന്ന് പി. ജരാജൻ പറഞ്ഞു. കയ്യേറ്റക്കാരുടെയും അഴിമതിക്കാരുടെയും സ്ത്രീപീഡകരുടെയും വർഗീയ ശക്തികളുടെയും പേടിസ്വപ്നമായാണ് വി.എസ്. നിലകൊണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തിരഞ്ഞെടുപ്പ് പരാജയങ്ങൾക്ക് ശേഷവും ജനങ്ങൾക്കൊപ്പമുള്ള ഇടപെടലിലൂടെ ഇടതുപക്ഷം ശക്തമായി തിരിച്ചുവരുമെന്ന് അദ്ദേഹം പറഞ്ഞു. യു.ഡി.എഫ്. സർക്കാരിന്റെ ആദ്യ മാസങ്ങളിലെ നടപടികൾ തന്നെ ജനവിരുദ്ധ നയങ്ങൾ തുറന്നുകാട്ടുന്നതാണെന്നും അദ്ദേഹം വിമർശിച്ചു. വിഴിഞ്ഞം തുറമുഖത്തിലെ ഓഹരികൾ കോർപ്പറേറ്റുകൾക്ക് കൈമാറാനുള്ള തീരുമാനം പ്രതിഷേധാർഹമാണെന്നും, എൽ.ഡി.എഫ്. സർക്കാർ മരവിപ്പിച്ചിരുന്ന നടപടികൾ വീണ്ടും മുന്നോട്ടുകൊണ്ടുപോകാനുള്ള ശ്രമം സംഘപരിവാർ അനുകൂല സമീപനത്തിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.
ലോക കേരള സഭാംഗം എൻ.കെ. കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. അനീഷ് മണ്ണാർക്കാട് സ്വാഗതവും സജീവൻ കെ.വി. നന്ദിയും പറഞ്ഞു. ഓർമ ജനറൽ സെക്രട്ടറി ഷിജു ബഷീർ, പ്രസിഡന്റ് ആംബുജാക്ഷൻ, ട്രഷറർ സാദിഖ് പാനൂർ എന്നിവർ പങ്കെടുത്തു.










