മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ നയതന്ത്ര ഇടപെടൽ ശക്തമാക്കും; ആഗോള എണ്ണവിപണിയിൽ ആശ്വാസം.
വാഷിംഗ്‌ടൺ:പശ്ചിമേഷ്യയിലെ യുദ്ധഭീതിക്ക് ആശ്വാസമേകി ഇറാനെതിരെ തൽക്കാലം നേരിട്ടുള്ള സൈനിക നടപടികൾക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.
മേഖലയിൽ സംഘർഷം വർധിപ്പിക്കുന്ന നീക്കങ്ങളിൽ നിന്ന് പിന്മാറാനും നയതന്ത്ര ചർച്ചകൾക്ക് മുൻഗണന നൽകാനുമാണ് അമേരിക്കയുടെ തീരുമാനം. വാഷിംഗ്ടണിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപ് ഭരണകൂടത്തിന്റെ പുതിയ നിലപാട് വ്യക്തമാക്കിയത്.
അമേരിക്കൻ നീക്കം പശ്ചിമേഷ്യയിലെ സൈനിക സംഘർഷങ്ങളുടെ വ്യാപ്തി കുറയ്ക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സൗദി അറേബ്യ, യു.എ.ഇ, ഖത്തർ തുടങ്ങിയ ഗൾഫ് രാജ്യങ്ങളും യൂറോപ്യൻ യൂണിയനും നടത്തിയ തീവ്ര നയതന്ത്ര ഇടപെടലുകളാണ് നിലവിലെ പിരിമുറുക്കം കുറയ്ക്കാൻ വഴിയൊരുക്കിയത്. മേഖലയിലെ പ്രധാന വ്യോമപാതകളുടെയും ഹോർമുസ് സമുദ്രസന്ധിയുടെയും സുരക്ഷ ഉറപ്പാക്കാൻ അന്താരാഷ്ട്ര തലത്തിൽ സമർദ്ദം ശക്തമായിരുന്നു.
ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവിലയിൽ കുറവ് രേഖപ്പെടുത്തി. എന്നാൽ സാമ്പത്തിക ഉപരോധങ്ങൾ തുടരുമെന്നാണ് അമേരിക്കൻ വിദേശകാര്യ മന്ത്രാലയം നൽകുന്ന സൂചന.
വരുന്ന ദിവസങ്ങളിൽ അന്താരാഷ്ട്ര സംഘടനകളുടെ മധ്യസ്ഥതയിൽ തർക്കപരിഹാര ചർച്ചകൾ പുനരാരംഭിച്ചേക്കും. ഗൾഫ് മേഖലയിലെ മലയാളി പ്രവാസികൾ ഉൾപ്പെടെയുള്ള വൻ ജനവിഭാഗത്തിന് ആശ്വാസം പകരുന്നതാണ് പുതിയ നീക്കങ്ങൾ.






