അബൂദബി: യു.എ.ഇ ഹുർമുസ് കടലിടുക്കിലെ പ്രതിസന്ധിയെ തുടർന്ന് ബദൽ എണ്ണ കയറ്റുമതി മാർഗങ്ങൾ ശക്തിപ്പെടുത്താനുള്ള നീക്കങ്ങൾ വേഗത്തിലാക്കി. ഹുർമുസിനെ ആശ്രയിക്കാതെ എണ്ണ കയറ്റുമതി വർധിപ്പിക്കുന്നതിനായി ഫുജൈറ വഴിയുള്ള വെസ്റ്റ്-ഈസ്റ്റ് പൈപ്പ്‌ലൈൻ പദ്ധതി വേഗത്തിൽ പൂർത്തിയാക്കാൻ നിർദേശം നൽകിയതായി അധികൃതർ അറിയിച്ചു.
അബൂദബി കിരീടവകാശിയും അബൂദബി എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാന്റെ അധ്യക്ഷതയിൽ അബൂദബിയിലെ ADNOC ആസ്ഥാനത്ത് ചേർന്ന ഡയറക്ടർ ബോർഡ് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് പദ്ധതി പുരോഗതി വിലയിരുത്തിയത്. 2027ഓടെ പദ്ധതി പ്രവർത്തനക്ഷമമാക്കാനാണ് ലക്ഷ്യം.
ഫുജൈറ വഴി അഡ്‌നോക് നടത്തുന്ന എണ്ണ കയറ്റുമതി ഇരട്ടിയാക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ഉദ്ദേശ്യം. പ്രാദേശികവും അന്തർദേശീയവുമായ ഉപഭോക്താക്കൾക്ക് വിശ്വസനീയമായ ഊർജ വിതരണം ഉറപ്പാക്കുന്നതിൽ അഡ്‌നോക് നിർണായക പങ്കുവഹിക്കുന്നുവെന്ന് യോഗത്തിൽ ശൈഖ് ഖാലിദ് വ്യക്തമാക്കി.
ഒപെകിൽ നിന്നുള്ള പിന്മാറ്റത്തിന് ശേഷം ആഗോള ഊർജ ആവശ്യകത നിറവേറ്റുന്നതിനായി യു.എ.ഇ എണ്ണ ഉൽപ്പാദനം പ്രതിദിനം അഞ്ച് ദശലക്ഷം ബാരലായി ഉയർത്തുമെന്ന് സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആവശ്യാനുസരണം ഇത് ആറ് ദശലക്ഷം ബാരലായി വർധിപ്പിക്കാനും പദ്ധതിയുണ്ട്.
എന്നാൽ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമുദ്ര എണ്ണ ഗതാഗത പാതകളിലൊന്നായ ഹുർമുസ് കടലിടുക്കിലെ നിയന്ത്രണങ്ങൾ കാരണം കയറ്റുമതി തടസ്സപ്പെട്ടിരിക്കുകയാണ്. ഇതിന് പരിഹാരമായാണ് ഫുജൈറയിലേക്കുള്ള വെസ്റ്റ്-ഈസ്റ്റ് പൈപ്പ്‌ലൈൻ പദ്ധതിക്ക് വേഗം കൂട്ടുന്നത്.
നിലവിൽ അബൂദബിയിലെ ഹബ്‌ഷാനിൽ നിന്ന് ഫുജൈറയിലേക്കുള്ള അബൂദബി ക്രൂഡ് ഓയിൽ പൈപ്പ്‌ലൈൻ വഴി പ്രതിദിനം 1.8 ദശലക്ഷം ബാരൽ ക്രൂഡ് ഓയിൽ ഹുർമുസ് മറികടന്ന് നേരിട്ട് ഒമാൻ ഉൾക്കടൽ തീരത്തേക്ക് എത്തിക്കുന്നുണ്ട്. പുതിയ പൈപ്പ്‌ലൈൻ കൂടി പ്രവർത്തനക്ഷമമാകുന്നതോടെ രാജ്യത്തിന്റെ എണ്ണ കയറ്റുമതി ശേഷി ഗണ്യമായി ഉയരുമെന്നാണ് പ്രതീക്ഷ.








































